വാഷിംഗ്ടൺ : അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ ലഭിക്കുന്ന ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി. ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. രേഖകളില്ലാത്ത (അനധികൃത) കുടിയേറ്റക്കാരുടെയോ താൽക്കാലിക വിസയിൽ എത്തിയവരുടെയോ കുട്ടികൾക്ക് ജന്മസിദ്ധമായി ലഭിക്കുന്ന പൗരത്വം റദ്ദാക്കിക്കൊണ്ട് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ട്രംപ് ഭരണകൂടം തന്റെ രണ്ടാം ഊഴത്തിന്റെ ആദ്യദിനം ഒപ്പുവെച്ച ഏറ്റവും വിവാദപരമായ ഉത്തരവുകളിലൊന്നാണിത്.
6-3 എന്ന ഭൂരിപക്ഷത്തിലാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ട്രംപ് സർക്കാരിന്റെ ഉത്തരവ് തള്ളിയത്. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന് ശേഷം മുൻ അടിമകൾക്ക് പൗരത്വം ഉറപ്പാക്കാൻ 1868-ൽ കൊണ്ടുവന്ന യുഎസ് ഭരണഘടനയുടെ പതിനാലാം ഭേദഗതിയിലെ ‘സിറ്റിസൺഷിപ്പ് ക്ലോസ്’ അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവിച്ചത്. ട്രംപ് നിയമിച്ച കൺസർവേറ്റീവ് ജഡ്ജിമാരായ ആമി കോണി ബാരറ്റ്, ബ്രെറ്റ് കാവനോ എന്നിവർ കോടതിയിലെ മൂന്ന് ലിബറൽ ജഡ്ജിമാർക്കൊപ്പം ചേർന്ന് ട്രംപിന്റെ ഉത്തരവിനെതിരെ വോട്ട് ചെയ്തു എന്നുള്ളതും ഈ വിധിപ്രസ്താവത്തിൽ ശ്രദ്ധേയമായി.
മാതാപിതാക്കൾ രണ്ടുപേരും യുഎസ് പൗരന്മാരോ അല്ലെങ്കിൽ നിയമപരമായ സ്ഥിരതാമസം ഉള്ളവരോ അല്ല എങ്കിൽ, അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകേണ്ടതില്ല എന്നതായിരുന്നു ട്രംപിന്റെ ഉത്തരവ്. ഈ നിയമം നടപ്പിലായിരുന്നെങ്കിൽ പ്രതിവർഷം യുഎസിൽ ജനിക്കുന്ന ഏകദേശം 2.5 ലക്ഷത്തോളം കുട്ടികൾക്ക് പൗരത്വം നഷ്ടമാകുമായിരുന്നു. ”അമേരിക്കൻ മണ്ണിൽ ജനിക്കുകയും അമേരിക്കൻ നിയമങ്ങൾക്ക് വിധേയരാകുകയും ചെയ്യുന്ന ഏതൊരു കുട്ടിയും ജനനനാൽ തന്നെ ഇവിടുത്തെ പൗരനാണ്. അന്നും ഇന്നും പൗരത്വം എന്നത് അവകാശങ്ങൾ നേടാനുള്ള അവകാശമാണ്. ഭരണഘടന വിഭാവനം ചെയ്ത ആ വാഗ്ദാനം ഇന്ന് ഞങ്ങൾ നിലനിർത്തുന്നു. ഭരണഘടന മാറ്റിയെഴുതാൻ ഒരു പ്രസിഡന്റിനും അധികാരമില്ല,” എന്ന് ഭൂരിപക്ഷ വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി.









