വാഷിംഗ്ടൺ: ഇന്ത്യ ലോകത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവിടുത്തെ ചില അയൽരാജ്യങ്ങൾ പ്രവചനാതീതമായാണ് പെരുമാറുന്നതെന്നും തുറന്നുപറഞ്ഞ് ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോർ. വാഷിംഗ്ടണിൽ നടന്ന ഒൻപതാമത് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് ചൈനയുടെയും പാകിസ്താന്റെയും പേരെടുത്ത് പറയാതെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
“ഇന്ത്യ ലോകത്തിന്റെ വളരെ സങ്കീർണ്ണമായ ഒരു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കഠിനരും പ്രകോപനപരവുമായ ചില അയൽക്കാരാണ് ഇന്ത്യയ്ക്കുള്ളത്. അവിടുത്തെ ചില ഭരണാധികാരികൾ ഒരു ദിവസം രാവിലെ മോശം മാനസികാവസ്ഥയിലാണ് എഴുന്നേൽക്കുന്നതെങ്കിൽ, ആ മേഖലയിലെ കാര്യങ്ങൾ അപ്പാടെ മാറിമറിയും.” – സെർജിയോ ഗോർ വ്യക്തമാക്കി.
ഇത്തരം വെല്ലുവിളികൾ നിറഞ്ഞ അന്തരീക്ഷത്തിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമായി മുന്നോട്ടുപോകുകയാണെന്ന് യു.എസ് സ്ഥാനപതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായ താൽക്കാലിക മാറ്റങ്ങൾക്കൊന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ തകർക്കാൻ കഴിയില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , അത്യാധുനിക സാങ്കേതികവിദ്യ, വ്യോമയാനം, പ്രതിരോധം തുടങ്ങി ഏത് മേഖല എടുത്താലും ഇരുരാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാനുള്ള വലിയ സാധ്യതകളാണുള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ വരും ദശാബ്ദങ്ങളിലെ ഭാരത-അമേരിക്കൻ ബന്ധത്തിന്റെ സുപ്രധാന അടിത്തറയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് പസഫിക് കമാൻഡിന്റെ പേരിൽ നിന്ന് ‘ഇൻഡോ’ എന്ന വാക്ക് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു.പേര് മാറ്റങ്ങൾ ഉണ്ടായേക്കാമെങ്കിലും അമേരിക്ക ഈ മേഖലയിൽ ശക്തമായി തന്നെയുണ്ട്.
ലോകത്തിലെ മറ്റൊരു രാജ്യത്തോടുമില്ലാത്തത്ര സൈനിക അഭ്യാസങ്ങളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രതിമാസം നടത്തുന്നത്.
ഇന്ത്യയും യു.എസും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ അതിന്റെ അവസാന ഘട്ടത്തിലാണ്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറുകൾ പൂർത്തിയാകാൻ പതിറ്റാണ്ടുകൾ എടുത്ത സ്ഥാനത്ത്, ഇന്ത്യയുമായുള്ള കരാർ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും സെർജിയോ ഗോർ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഇന്ത്യ അമേരിക്കയുടെ ഏറ്റവും വിശ്വസ്തനായ പങ്കാളിയായി തുടരുമെന്ന ശക്തമായ സന്ദേശമാണ് യു.എസ് സ്ഥാനപതിയുടെ ഈ വാക്കുകൾ നൽകുന്നത്.










