ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ റൺവേട്ടക്കാരനായ മലയാളി വേരുകളുള്ള യുവതാരം സായ് സുദർശൻ, ടീമിൽ താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ആരെയാണെന്ന് തുറന്നുപറഞ്ഞു. 2026 ഐപിഎൽ സീസൺ അവസാനിച്ചതിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് മുഖ്യപരിശീലകൻ ആശിഷ് നെഹ്‌റയെക്കുറിച്ചും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെക്കുറിച്ചും താരം മനസ്സ് തുറന്നത്.
2022-ൽ ഗുജറാത്ത് ഫ്രാഞ്ചൈസി രൂപീകരിച്ചത് മുതൽ ആശിഷ് നെഹ്‌റയാണ് ടീമിന്റെ മുഖ്യപരിശീലകൻ. സായ് സുദർശന്റെ കരിയർ വളർത്തിയെടുക്കുന്നതിലും നെഹ്‌റ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ടീമിൽ താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ആരെയാണെന്ന ചോദ്യത്തിന് സായ് സുദർശൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
“ആശിഷ് നെഹ്‌റയെയാണ് എനിക്ക് ഏറ്റവും പേടി. അസാധ്യമായ ക്രിക്കറ്റ് ബുദ്ധിയുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എന്നാൽ ചില സമയങ്ങളിൽ അദ്ദേഹം എന്നെ വല്ലാതെ ഭയപ്പെടുത്താറുണ്ട്. അതേസമയം തന്നെ ടീമിലെ ഏറ്റവും രസകരമായ മനുഷ്യനും അദ്ദേഹം തന്നെയാണ്. എല്ലാ കളിക്കാർക്കും ഒരു അച്ഛനെപ്പോലെയാണ് നെഹ്റ സർ.”
മത്സരസമയങ്ങളിൽ ഡഗ്ഗൗട്ടിൽ അതീവ വികാരാധീനനായി കാണപ്പെടുന്ന നെഹ്‌റയുടെ കീഴിൽ 2022-ൽ കിരീടം നേടിയ ഗുജറാത്ത്, 2023-ലും ഈ വർഷം 2026-ലും ഐപിഎൽ ഫൈനലിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും 700-ലധികം റൺസ് അടിച്ചുകൂട്ടി സായ് സുദർശൻ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിന്റെയും ഇന്ത്യൻ ടീമിന്റെയും സഹതാരമായ ശുഭ്മൻ ഗില്ലിനെ തന്റെ റോൾ മോഡലായാണ് സായ് കാണുന്നത്. ഇരുവരും ഒന്നിച്ചുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഐപിഎൽ ചരിത്രത്തിൽ 11 സെഞ്ച്വറി പങ്കാളിത്തങ്ങളെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. “ഞാൻ ആദ്യമായി ഗുജറാത്ത് ടീമിലേക്ക് വരുമ്പോൾ ഗില്ലിനെയാണ് എന്റെ റോൾ മോഡലായി നോക്കിക്കണ്ടത്. എന്റെ രണ്ടാം വർഷത്തിൽ ഞാൻ നന്നായി കളിച്ചിട്ടും ടീം കോമ്പിനേഷൻ കാരണം എന്നെ ചില മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആ സമയങ്ങളിലെല്ലാം ഗിൽ എന്റെ അടുത്ത് വന്ന് സംസാരിക്കുകയും ഞാൻ മെച്ചപ്പെടുത്തേണ്ട ചെറിയ കാര്യങ്ങൾ പറഞ്ഞുതരികയും ചെയ്യുമായിരുന്നു. എനിക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാം, എന്ത് സംശയമുണ്ടെങ്കിലും മെസ്സേജ് അയക്കാം. ഇന്ത്യൻ ടീമിലും അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.” സായ് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ പ്രശംസിക്കാനും സായ് സുദർശൻ മറന്നില്ല. കഴിഞ്ഞ വർഷം ഗംഭീർ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെയാണ് സായ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. “ഒരു കളിക്കാരനെ സംബന്ധിച്ച് ടീമിൽ സ്വന്തം കളി പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടുകയെന്നതാണ് ഏറ്റവും പ്രധാനം. ‘നിനക്ക് ഇഷ്ടമുള്ളതുപോലെ കളിക്കൂ, ഞാൻ നിന്റെ പുറകിലുണ്ട്’ എന്ന് പറയുന്ന വ്യക്തിയാണ് ഗംഭീർ. അതുകൊണ്ട് തന്നെയാണ് എനിക്ക് സ്വന്തം സ്വാർത്ഥത നോക്കാതെ ടീമിന് വേണ്ടി മാത്രം കളിക്കാൻ സാധിക്കുന്നത്. കളിക്കാർക്ക് അവരുടെ കഴിവ് തെളിയിക്കാൻ പറ്റിയ മികച്ചൊരു അന്തരീക്ഷമാണ് അദ്ദേഹം ഒരുക്കുന്നത്. കളിക്കാരെ ഒരുപാട് പിന്തുണയ്ക്കുന്ന നല്ലൊരു മനുഷ്യനാണ് അദ്ദേഹം.”
ഇതുവരെ ഇന്ത്യക്കായി കളിച്ച 7 ടെസ്റ്റുകളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികൾ ഉൾപ്പെടെ 31.91 ശരാശരിയിലാണ് താരം റൺസ് നേടിയിട്ടുള്ളത്. കുറഞ്ഞ റൺസ് റേറ്റിലാണെങ്കിലും നിലവിൽ ഇന്ത്യൻ ടെസ്റ്റ് ഇലവനിൽ സായ് സുദർശൻ തന്റെ സ്ഥാനം നിലനിർത്തുന്നുണ്ട്.










