സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച പിഎം ശ്രീ പദ്ധതിയുടെ കരാറിൽ നിന്നും ഇനി പിന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് യുഡിഎഫ് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുതല രേഖകൾ വിശദമായി പഠിച്ച ശേഷമാണ് എൻ. ഷംസുദ്ദീൻ, എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവരടങ്ങിയ സമിതി ഈ നിഗമനത്തിൽ എത്തിയത്.
സംസ്ഥാന താത്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിച്ച് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാനായി രൂപീകരിച്ച ഉപസമിതിയുടെ രണ്ടാമത്തെ യോഗം ഇന്നലെ ചേർന്നു. കേന്ദ്ര സർക്കാരുമായി ഒപ്പുവെച്ച കരാറിന്റെ നിബന്ധനകൾ പ്രകാരം ഇനി ഇതിൽ നിന്ന് പെട്ടെന്ന് പിന്തിരിയുന്നത് പ്രായോഗികമല്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ.
പദ്ധതിയുടെ ഭാഗമായി വരുന്ന സിലബസ് മാറ്റങ്ങൾ, സ്കൂളുകൾ തിരഞ്ഞെടുക്കുന്ന രീതി തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ കൂടുതൽ രേഖകൾ പരിശോധിച്ച ശേഷം സമിതി വീണ്ടും യോഗം ചേരും. ഇതിന് ശേഷം യുഡിഎഫിന്റെ അന്തിമ രാഷ്ട്രീയ നിലപാട് കൂടി പരിഗണിച്ചായിരിക്കും ഉപസമിതി സർക്കാരിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കുക.
പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് എങ്കിൽ, സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ അത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും സർക്കാരിന് കഴിയണമെന്ന് ഉപസമിതി വ്യക്തമാക്കുന്നുണ്ട്.
ഒരു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സിലബസ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാനാണ് ഉപസമിതിയുടെ തീരുമാനം.









