ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും പരസ്പര വിശ്വാസത്തിലൂന്നി ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഘട്ടത്തിലേക്ക്. ഇന്ത്യ സന്ദർശിക്കുന്ന ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി സനായെ താകായിച്ചിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ച് വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തി. 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധം, സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യ, ശുദ്ധമായ ഊർജ്ജം, സുരക്ഷിതമായ വിതരണ ശൃംഖലകൾ (Resilient Supply Chains) എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തി. സാങ്കേതികവിദ്യാ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തമായ തൂണായി മാറിയിരിക്കുകയാണെന്ന് ചർച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
“കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന ജി7 ഉച്ചകോടിയിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ഇന്നത്തെ ആഗോള അശാന്തിയുടെ അന്തരീക്ഷത്തിൽ പരസ്പര വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ തന്ത്രപ്രധാന ആസ്തി. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ആ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ജനപ്രിയ നേതാവുമായ സനായെ താകായിച്ചിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത മോദി, ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കിട്ട ബുദ്ധമത പൈതൃകത്തിന്റെ പ്രധാന കേന്ദ്രമായ ‘നാര പ്രവിശ്യയിൽ’ (Nara Prefecture) നിന്നാണ് അവർ വരുന്നതെന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഓട്ടോമൊബൈൽ മുതൽ ഇലക്ട്രോണിക്സ് വരെയുള്ള മേഖലകളിൽ ഇന്ത്യയുടെ വളർച്ചയിൽ ജപ്പാൻ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്നും ഈ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷ തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ വളർച്ച ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, പ്രതിരോധ മേഖലയിലെ ആദ്യത്തെ സംയുക്ത വികസന പദ്ധതിയിൽ (Co-development project) ഇരുരാജ്യങ്ങളും ഇന്ന് ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. പ്രാദേശിക സമാധാനം, സമുദ്ര സുരക്ഷ, നിയമസാധുതയുള്ള അന്താരാഷ്ട്ര ക്രമം എന്നിവ ഉറപ്പാക്കാൻ സഹായിക്കുന്ന പ്രതിരോധ സാങ്കേതികവിദ്യകൾ ഇരുരാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കും. മേഖലയിൽ ചൈനയുടെ കടന്നുകയറ്റങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, സ്വതന്ത്രവും തുറന്നതുമായ ഒരു ‘ഇൻഡോ-പസഫിക്’ മേഖല ഉറപ്പാക്കുക എന്നത് ഇരുരാജ്യങ്ങളുടെയും പ്രധാന മുൻഗണനയാണെന്നും മോദി വ്യക്തമാക്കി. ഈ സന്ദർശനം വരും വർഷങ്ങളിൽ ഏഷ്യ-പസഫിക് മേഖലയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








