ഭോപാൽ : മധ്യപ്രദേശിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ച ഭൂമി കുംഭകോണ ആരോപണങ്ങളെ തള്ളിക്കളഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ നിലപാട് പാർട്ടിയിൽ കടുത്ത ഭിന്നതയ്ക്ക് വഴിയൊരുക്കി. കോൺഗ്രസിനുള്ളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായ ഈ സംഭവം മുൻപെങ്ങുമില്ലാത്ത വിധം ബിജെപി നേതാക്കളുടെ പ്രശംസയ്ക്കും കാരണമായിരിക്കുകയാണ്. മുഖ്യമന്ത്രി ഡോ. മോഹൻ യാദവുമായി ബന്ധപ്പെട്ട വീർ ഭാരത് ന്യാസ് എന്ന സ്വകാര്യ ട്രസ്റ്റിന് 500 കോടി രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി വെറും ഒരു രൂപയ്ക്ക് നൽകിയെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്‌വാരിയുടെ പ്രധാന ആരോപണം.
എന്നാൽ ഉജ്ജയിനിൽ മാധ്യമങ്ങളെ കണ്ട ദിഗ് വിജയ് സിങ് ഈ ആരോപണത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു. താൻ രേഖകൾ പരിശോധിച്ചുവെന്നും പ്രസ്തുത ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റല്ലെന്നും മറിച്ച് മുഖ്യമന്ത്രി അധ്യക്ഷനായുള്ള സർക്കാർ ട്രസ്റ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനമില്ലാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ അദ്ദേഹം പരസ്യമായി വിമർശിക്കുകയും ചെയ്തു.
ദിഗ് വിജയ് സിങ്ങിന്റെ ഈ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കി. സംസ്ഥാന അധ്യക്ഷന്റെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ ഉന്നയിക്കുന്നതിന് പകരം പരസ്യമായി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ആരിഫ് മസൂദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എന്നാൽ പതിറ്റാണ്ടുകളായി ദിഗ് വിജയ് സിങ്ങിനെ രൂക്ഷമായി വിമർശിച്ചിരുന്ന ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തലിനെ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.
അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി എംഎൽഎ പ്രീതം ലോധി രംഗത്തെത്തുകയും ചെയ്തു. കോൺഗ്രസിൽ അദ്ദേഹത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ബിജെപിയിൽ എത്തിയാൽ രാജകീയമായ സ്വീകരണം നൽകുമെന്നും ലോധി പറഞ്ഞു. ബിജെപി വക്താക്കളും അദ്ദേഹത്തെ അനുകൂലിച്ച് പ്രസ്താവനകൾ ഇറക്കി. വിവാദങ്ങൾ ശക്തമായതോടെ ദിഗ് വിജയ് സിങ്ങും ജിത്തു പട്‌വാരിയും പിന്നീട് ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി വിശദീകരണം നൽകി. ജിത്തു പട്‌വാരി തനിക്ക് മകനെപ്പോലെയാണെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും പറഞ്ഞ ദിഗ് വിജയ് സിങ്, സർക്കാരിന്റെ അഴിമതികൾക്കെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി പോരാടുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.











