ഡർഹാം: ടി20 ലോകകപ്പിലെയും ഐപിഎല്ലിലെയും തകർപ്പൻ പ്രകടനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിങ്ങിലെ മാരകമായ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ. അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് (5, 0) പിന്നാലെ കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20-ലും വെറും ഒരു റണ്ണിനാണ് സഞ്ജു പുറത്തായത്. ഈ തുടർച്ചയായ പരാജയങ്ങൾക്ക് പിന്നിലെ സാങ്കേതിക വശമാണ് പഠാൻ വ്യക്തമാക്കിയത്.
ഇന്ത്യൻ ജേഴ്സിയിൽ തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ പരാജയപ്പെട്ടതോടെ സഞ്ജു സാംസന്റെ ബാറ്റിങ് ടെക്നിക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. ലോകകപ്പിലെ റൺവേട്ടയ്ക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎല്ലിൽ രണ്ട് സെഞ്ച്വറികളടക്കം നേടി മിന്നിത്തിളങ്ങിയ സഞ്ജുവിന് യുകെ പര്യടനത്തിൽ ആ ഫോം തുടരാനായിട്ടില്ല.
സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്താൻ ബൗളർമാർ പ്രയോഗിക്കുന്ന തന്ത്രത്തെക്കുറിച്ച് ഇർഫാൻ പറഞ്ഞത് ഇങ്ങനെ: “ബൗളർമാർക്ക് എപ്പോഴും സഞ്ജു സാംസണിൽ നിന്ന് പന്ത് അകറ്റി എറിയാനാണ് താല്പര്യം. പന്ത് സ്വിങ് ചെയ്ത് അകന്നുപോയില്ലെങ്കിൽ പോലും ഓഫ് സ്റ്റംപിന് പുറത്തുള്ള ലൈൻ നിലനിർത്താൻ അവർ ശ്രദ്ധിക്കുന്നു. കാരണം സഞ്ജു ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിന്റെ ഫേസ് എപ്പോഴും അടഞ്ഞ രീതിയിലാണ് (Closed bat face) ഇരിക്കാറുള്ളത്. ബാറ്റ് ഫേസ് ക്ലോസ്ഡ് ആയിരിക്കുമ്പോൾ ഓഫ് സൈഡിലേക്ക് ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചാൽ, ചില സമയങ്ങളിൽ ബാറ്റ് പെട്ടെന്ന് ഓപ്പൺ ആയിപ്പോകും. ഇത് വിക്കറ്റ് നഷ്ടപ്പെടാൻ കാരണമാകും.”
ഇർഫാൻ പറഞ്ഞ ഈ നിരീക്ഷണം തികച്ചും ശരിവെക്കുന്നതായിരുന്നു സഞ്ജുവിന്റെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ പുറത്താകലുകൾ. അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ ഇൻസൈഡ് എഡ്ജ് ആയി വിക്കറ്റിലേക്ക് പന്ത് കയറിയപ്പോൾ, രണ്ടാം മത്സരത്തിൽ അകത്തേക്ക് വന്ന പന്തിലാണ് താരം ബീറ്റനായത്. ഇംഗ്ലണ്ടിനെതിരെയാകട്ടെ ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ടോം ബാന്റന്റെ മികച്ചൊരു ക്യാച്ചിൽ സഞ്ജു കുടുങ്ങുകയായിരുന്നു.
“അതുകൊണ്ടാണ് സഞ്ജു പലപ്പോഴും സ്ലിപ്പിലും കീപ്പർക്ക് പിന്നിലും ക്യാച്ച് നൽകി പുറത്താകുന്നത്. ഇംഗ്ലണ്ട് ടീം കൃത്യമായ പ്ലാനിങ്ങോടെയാണ് സഞ്ജുവിനെതിരെ ഇറങ്ങിയത്. അവർ ഫീൽഡിങ് പൊസിഷനിൽ മാറ്റം വരുത്തി, അല്പം ഷോർട്ട് ലെങ്തിൽ പന്ത് അല്പം സ്റ്റോപ്പ് ചെയ്ത് വരുന്ന ലൈനിലാണ് എറിഞ്ഞത്. സഞ്ജു ആ കെണിയിൽ വീഴുകയും ചെയ്തു.” – അദ്ദേഹം കൂട്ടിച്ചേർത്തു.












