കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മമത ബാനർജിയെ പാർട്ടി നേതൃത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് അവകാശപ്പെടുന്ന വിമത വിഭാഗം, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പാർട്ടിയുടെ വിമത നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ റിതാബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രതിനിധി സംഘമാണ് ന്യൂഡൽഹിയിലെത്തി ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ ഉൾപ്പെടുന്ന ഫുൾ ബെഞ്ചിനെ നേരിട്ട് കണ്ടത്.
പാർട്ടിയുടെ പേര്, ചിഹ്നമായ ‘ഇരട്ടപ്പൂക്കൾ’ (Twin flowers), പാർട്ടി ഫണ്ടുകൾ എന്നിവ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വിമത വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ ആവശ്യപ്പെട്ടു. 1968-ലെ ഇലക്ഷൻ സിംബൽസ് ഓർഡർ പ്രകാരം തങ്ങൾക്കാണ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിന് അർഹതയെന്ന് റിതാബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള സംഘം വാദിക്കുന്നു. വിമതവിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതിന് പിന്നാലെ മമത ബാനർജിക്ക് പാർട്ടിയുടെ മേലുള്ള പൂർണ്ണ നിയന്ത്രണം നഷ്ടമാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. മുൻപ് ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയിലും മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി എന്നീ പാർട്ടികളിലും ഉണ്ടായതുപോലെ, ജനപ്രതിനിധികളുടെ ഭൂരിപക്ഷം കണക്കിലെടുത്ത് കമ്മീഷൻ വിമതർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചാൽ മമതയ്ക്ക് പാർട്ടിയും ചിഹ്നവും നഷ്ടമാകും.
ജൂൺ 22-ന് കൊൽക്കത്തയിൽ വെച്ച് വിമത വിഭാഗം പ്രത്യേക ഡെലിഗേറ്റ് സെഷൻ വിളിച്ചുചേർത്തിരുന്നു. ഇതിൽ വെച്ച് മമത ബാനർജിയെ പാർട്ടിയുടെ നാഷണൽ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് നീക്കുകയും മുതിർന്ന എംഎൽഎ അരൂപ് റോയിയെ പുതിയ ചെയർപേഴ്‌സണായി നിയമിക്കുകയും ചെയ്തു. കൂടാതെ പുതിയ 30 അംഗ ദേശീയ വർക്കിംഗ് കമ്മിറ്റിയും ഇവർ രൂപീകരിച്ചു. തൃണമൂൽ കോൺഗ്രസിന് ആകെ 80 എംഎൽഎമാരാണ് നിയമസഭയിലുള്ളത്. ഇതിൽ 60 മുതൽ 64 വരെയുള്ള മഹാഭൂരിപക്ഷം എംഎൽഎമാരും മമത ബാനർജിയെയും അനന്തരവൻ അഭിഷേക് ബാനർജിയെയും കൈവിട്ട് വിമത പക്ഷത്തിനൊപ്പം ചേർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.










