ജയ്പൂർ : പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് (ISI) വേണ്ടി ചാരപ്രവർത്തനം നടത്തുന്നവർക്ക് പണം കൈമാറിയ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയെ രാജസ്ഥാൻ സിഐഡി (ഇന്റലിജൻസ്) വിഭാഗം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയായ നാൽപ്പത്തിയൊന്നുകാരനായ റഫീഖ് ചന്ദ് ഷെയ്ഖ് ആണ് പിടിയിലായത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വലിയൊരു ശൃംഖലയെയാണ് ഈ അറസ്റ്റിലൂടെ കണ്ടെത്താൻ കഴിഞ്ഞതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റലിജൻസ്) പ്രഫുല്ല കുമാർ വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷത്തോളമായി സാമൂഹിക മാധ്യമങ്ങൾ വഴി ഐഎസ്ഐ ഏജന്റുമായി ഇയാൾ സമ്പർക്കം പുലർത്തിവരികയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഐഎസ്ഐ ഏജന്റിന്റെ നിർദ്ദേശപ്രകാരം സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലുമായി ഇയാൾ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും അതുവഴി ചാരപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് ഫണ്ട് എത്തിക്കുകയും ചെയ്തു. ഇയാൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഫണ്ടിംഗ് ഏജന്റായി പ്രവർത്തിക്കുകയായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് 2026 ജൂൺ 30 നാണ് രാജസ്ഥാൻ സിഐഡി ഇയാളെ അറസ്റ്റ് ചെയ്തത്.
2026 ജനുവരിയിൽ ഔദ്യോഗിക രഹസ്യ നിയമപ്രകാരം (Official Secrets Act) രാജസ്ഥാൻ സിഐഡി രജിസ്റ്റർ ചെയ്ത കേസിൽ ജയ്‌സാൽമീർ സ്വദേശിയായ ഝബ്ര റാം, അസമിലെ ദിബ്രുഗഡ് എയർഫോഴ്സ് സ്റ്റേഷനിലെ ജീവനക്കാരനായ സുമിത് കുമാർ എന്നിവരെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഐഎസ്ഐയിൽ നിന്നുള്ള പണം എത്തിച്ചുനൽകിയിരുന്നത് റഫീഖ് ചന്ദ് ഷെയ്ഖ് വഴിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസ്ഐയുടെ ഈ സാമ്പത്തിക ശൃംഖലയുമായി ബന്ധമുള്ള മറ്റ് വ്യക്തികളെയും ഇടപാടുകളെയും കണ്ടെത്താനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.











