ദിസ്പുർ : ഫാഷൻ പരീക്ഷണങ്ങളിലൂടെ എപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകാറുള്ള താരമാണ് ഉർഫി ജാവേദ്. എന്നാൽ ഇത്തവണ വസ്ത്രധാരണത്തിന്റെ പേരിലല്ല, മറിച്ച് തന്റെ ആത്മീയ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം വാർത്തകളിൽ നിറയുന്നത്. അസമിലെ ഗുവാഹത്തിയിലുള്ള പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച ചിത്രങ്ങൾ ഉർഫി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. താരം അടുത്തിടെ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചുവെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ അഭ്യൂഹങ്ങൾക്കും മറുപടിയെന്നോണം ഉർഫി ക്ഷേത്ര ദർശനം നടത്തിയത്.
തന്റെ പതിവ് ഗ്ലാമറസ് ശൈലികളിൽ നിന്നെല്ലാം മാറി തികച്ചും സനാതനമായ ലുക്കിലാണ് ഉർഫി കാമാഖ്യ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് “ഗുവാഹത്തിയിലെ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ചു” എന്ന് മാത്രമാണ് ഉർഫി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്. അതേസമയം താൻ മതം മാറി എന്ന വാർത്തകൾക്കെതിരെ ഉർഫി കടുത്ത രീതിയിലാണ് പ്രതികരിച്ചത്.
ചില സോഷ്യൽ മീഡിയാ അക്കൗണ്ടുകളും ഒരു മാധ്യമപ്രവർത്തകയും ചേർന്ന് ഉർഫി ജാവേദ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചുവെന്നും തന്റെ പേര് ‘രീത ഭരദ്വാജ്’ എന്ന് മാറ്റിയെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഉർഫി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രൂക്ഷമായി പ്രതികരിച്ചു. ”ചില വിവരദോഷികൾ സ്വയം മാധ്യമപ്രവർത്തകർ എന്ന് വിളിക്കുകയാണ്. ദയവായി കുറച്ചെങ്കിലും ഗൃഹപാഠം ചെയ്യൂ. ഞാൻ എന്റെ പേരോ മതമോ മാറ്റിയിട്ടില്ല. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഞാൻ ഒരു നാസ്തികയാണ് . അതുകൊണ്ട് തന്നെ നിങ്ങൾ എന്നെ എവിടെ നിന്നാണ് പുറത്താക്കുക? ഞാൻ ഇല്ലാത്ത ഒരു സ്ഥലത്ത് നിന്ന് നിങ്ങൾക്ക് എങ്ങനെയാണ് എന്നെ പുറത്താക്കാൻ കഴിയുക?” എന്ന് ഉർഫി ചോദ്യമുന്നയിച്ചു. നാസ്തിക ആണെന്ന് സൂചിപ്പിക്കുമ്പോഴും എല്ലാ മതങ്ങളോടും ബഹുമാനം ഉണ്ടെന്നും ഉർഫി വ്യക്തമാക്കി. മുൻപും ഉർഫി ജാവേദ് എല്ലാ മതങ്ങളിലെയും ആരാധനാലയങ്ങൾ സന്ദർശിക്കാറുണ്ട്. ഇതിനുമുമ്പ് അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രവും വിവിധ ഹൈന്ദവ ക്ഷേത്രങ്ങളും താരം സന്ദർശിച്ചിട്ടുണ്ട്.










