തിരുവനന്തപുരം : കാലവർഷ സീസണിലെ ആദ്യ ന്യൂനമർദ്ദം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനുപുറമെ, തെക്കൻ ഗുജറാത്ത് തീരം മുതൽ കൽക്കട്ട/കർണാടക തീരം വരെയുള്ള അറബിക്കടൽ മേഖലയിൽ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തിയും ശക്തമായി നിലനിൽക്കുന്നുണ്ട്. ഈ രണ്ട് കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ കാലവർഷം അതീവ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ജൂലൈ 3 ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഇതിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ പരമാവധി 60 കിലോമീറ്റർ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ മധ്യ ഇന്ത്യ, കൊങ്കൺ-മഹാരാഷ്ട്ര ബെൽറ്റ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.








