രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കോടികളുടെ വികസനക്കുതിപ്പേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദർശനം നടത്തും. രണ്ട് സംസ്ഥാനങ്ങളിലുമായി ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. പരിഷ്കരിച്ച ഉഡാൻ പദ്ധതിയുടെ പ്രഖ്യാപനം, ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ, രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി, ഗുജറാത്തിലെ വമ്പൻ സെമികണ്ടക്ടർ പ്ലാന്റ് എന്നിവ നാളെ രാജ്യത്തിന് സമർപ്പിക്കും.
നാളെ രാവിലെ 10:45-ന് ജോധ്പൂരിൽ വെച്ചാണ് സന്ദർശന പരിപാടികൾക്ക് തുടക്കമാകുന്നത്. അവിടെ ജോധ്പൂർ വിമാനത്താവളത്തിന്റെ അത്യാധുനികമായ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം രാജ്യത്തെ പ്രാദേശിക വ്യോമയാന മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുന്ന പരിഷ്കരിച്ച ഉഡാൻ പദ്ധതിക്കും അദ്ദേഹം തുടക്കമിടും.
തുടർന്ന് ഉച്ചയ്ക്ക് 12:15-ഓടെ ബാലോത്രയിലെത്തുന്ന പ്രധാനമന്ത്രി, പച്ചപദ്രയിൽ സജ്ജമാക്കിയിട്ടുള്ള രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-കം-പെട്രോ കെമിക്കൽ കോംപ്ലക്സ് രാജ്യത്തിന് സമർപ്പിക്കുകയും ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായി അവിടെ സംഘടിപ്പിച്ചിരിക്കുന്ന വൻ ജനസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. രാജസ്ഥാനിലെ പരിപാടികൾക്ക് ശേഷം ഗുജറാത്തിലേക്ക് തിരിക്കുന്ന അദ്ദേഹം വൈകുന്നേരം 04:30-ന് അഹമ്മദാബാദിനടുത്തുള്ള സാനന്ദിൽ എത്തും. ഇന്ത്യയുടെ ആഗോള സാങ്കേതിക മുന്നേറ്റങ്ങളിൽ നിർണ്ണായക നാഴികക്കല്ലാകാൻ പോകുന്ന സിജി സെമി സെമികണ്ടക്ടർ പ്ലാന്റിന്റെ വാണിജ്യ ഉൽപ്പാദന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രധാനമന്ത്രി സന്ദർശനം പൂർത്തിയാക്കും.
പ്രാദേശിക വ്യോമയാന മേഖലയ്ക്ക് വൻ ഉത്തേജനം നൽകിക്കൊണ്ട് ‘ഉഡേ ദേശ് കാ ആം നാഗരിക്’ എന്ന ദർശനത്തിന്റെ അടുത്ത ഘട്ടമായ പരിഷ്കരിച്ച ഉഡാൻ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കും. അടുത്ത 10 വർഷത്തേക്ക് 28,840 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തുടനീളം നിലവിലുള്ളതും ഉപയോഗിക്കാത്തതുമായ എയർസ്ട്രിപ്പുകൾ വികസിപ്പിച്ച് 100 പുതിയ ഏയ്രോഡ്രോമുകളും, ദുർഘട പ്രദേശങ്ങളിലെ യാത്രാസൗകര്യത്തിനായി 200 ആധുനിക ഹെലിപാഡുകളും നിർമ്മിക്കും. വിമാനക്കമ്പനികൾക്കായി 10,000 കോടിയുടെ സഹായധനവും പദ്ധതിയിലുണ്ട്.
കൂടാതെ, 480 കോടി രൂപ ചെലവിൽ നിർമ്മിച്ച ജോധ്പൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടവും തുറന്നുനൽകും. രാജസ്ഥാന്റെ പാരമ്പര്യ ആർക്കിടെക്ചർ ശൈലിയിലുള്ള ഝരോഖകളും കമാനങ്ങളും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത ഈ 5-സ്റ്റാർ ഗ്രിഹ റേറ്റിംഗ് ടെർമിനലിന് പ്രതിവർഷം 20 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.








