അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന് തൊട്ടുമുമ്പ് ടെക്സസിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ വംശജരായ കുട്ടികളെ അധിക്ഷേപിച്ച തീവ്ര വംശീയവാദിയായ മാഗ (MAGA) ഇൻഫ്ലുവൻസർ എലിജാ ഷാഫറിനെതിരെ ഭാരതീയ സമൂഹത്തിന്റെ കനത്ത പ്രതിരോധം. എച്ച്-വൺ ബി (H-1B) വിസയിലെത്തിയ ഭാരതീയരുടെ യുഎസിൽ ജനിച്ച കുട്ടികൾക്ക് പൗരത്വം നൽകുന്നതിനെതിരെയാണ് ഹിന്ദു ക്ഷേത്ര പശ്ചാത്തലമാക്കി ഷാഫർ വിഷലിപ്തമായ വംശീയ പരാമർശങ്ങൾ നടത്തിയത്. ക്ഷേത്രത്തിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഇന്ത്യൻ കുട്ടികളെ ക്യാമറയിൽ പകർത്തിക്കൊണ്ടായിരുന്നു ഇയാളുടെ വിദ്വേഷ പ്രചാരണം. യുഎസ് സുപ്രീം കോടതിയുടെ ‘ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്’ (ജനനത്തിലൂടെയുള്ള പൗരത്വം) ഉത്തരവ് പ്രകാരം താൽക്കാലിക വിസകളിൽ എത്തുന്നവരുടെ മക്കൾക്കും നൂറ്റാണ്ടുകളായി അവിടെ ജീവിക്കുന്നവരെപ്പോലെ തുല്യ പൗരത്വം ലഭിക്കുന്നുവെന്നും ഇതോടെ അമേരിക്കൻ ഐഡന്റിറ്റി തന്നെ ഇല്ലാതായെന്നും ഇയാൾ വിഡിയോയിലൂടെ വാദിച്ചു. കേവലം ഒരു മാന്ത്രിക മണ്ണിൽ ജനിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് പൗരത്വം നൽകുന്നത് വഴി തങ്ങൾ ജൂലൈ 4-ന് എന്തിനാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് പോലും മനസ്സിലാകുന്നില്ലെന്നും ഷാഫർ പരിഹസിച്ചു.
എച്ച്-വൺ ബി, ടിപിഎസ് തുടങ്ങിയ താൽക്കാലിക വിസകളിൽ വരുന്നവരുടെ കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതോടെ അവരുടെ കുടുംബങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ യുഎസ് ഭരണകൂടത്തിന് കഴിയില്ലെന്നും ഇത് തദ്ദേശീയർക്ക് ഭീഷണിയാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഭാരതത്തോടും ഇന്ത്യൻ വംശജരോടുമുള്ള കടുത്ത വിദ്വേഷം മുൻപും പരസ്യമാക്കിയിട്ടുള്ള ഇയാൾ, അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ.ഡി. വാൻസിനെപ്പോലെ ‘ഇന്ത്യൻ ഭാര്യയുള്ള’ ആരെയും ജനപ്രതിനിധികളായി വിശ്വസിക്കരുതെന്നും ആക്രോശിച്ചു. എന്നാൽ, ഭാരതീയരുടെ കഠിനാധ്വാനവും ബുദ്ധിവൈഭവവും കൊണ്ട് അമേരിക്കയിലെ സാങ്കേതിക-സാമ്പത്തിക മേഖലകളെ താങ്ങിനിർത്തുന്ന യാഥാർത്ഥ്യത്തിന് നേരെ കണ്ണടച്ചുകൊണ്ടുള്ള ഷാഫറിന്റെ ഈ വംശീയ അധിക്ഷേപത്തിനെതിരെ ആഗോളതലത്തിൽ ഭാരതീയർ ശക്തമായി രംഗത്തുവന്നു.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ സന്ദീപ് നീൽ അടക്കമുള്ള ഭാരതീയർ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഇയാളുടെ ഇരട്ടത്താപ്പ് കൃത്യമായി തുറന്നുകാട്ടി. ഒരു മുൻ എച്ച്-വൺ ബി വിസക്കാരൻ (ഇലോൺ മസ്ക്) ഉടമസ്ഥനായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലിരുന്ന് ഭാരതീയർക്കെതിരെ വിഷം ചീറ്റുന്ന ഇയാളുടെ നിലപാട് ലജ്ജാകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. യുഎസിൽ ജനിച്ചുവളർന്ന ഉഷാ വാൻസിനെതിരെ വർണ്ണവെറി ചൊരിയുന്ന ഷാഫറിന്, അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത മെലാനിയ ട്രംപിനോട് യാതൊരു വിരോധവുമില്ലെന്ന ഇരട്ടത്താപ്പും ഭാരതീയർ സോഷ്യൽ മീഡിയയിൽ തുറന്നുകാട്ടി.











