യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും ഭാരതത്തെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണറും മുൻ സൈനിക കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റയ്ക്കൊപ്പമാണ് അദ്ദേഹം ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഭാരതം ഈ ഉന്നതതല പ്രതിനിധി സംഘത്തെ അയക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും മുൻകൂട്ടി നിശ്ചയിച്ച വിദേശ പര്യടനങ്ങൾ കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഫെബ്രുവരി 28-നുണ്ടായ ആക്രമണത്തിന് ശേഷം മേഖലയിലെ യുദ്ധസാഹചര്യങ്ങൾ കാരണം മാറ്റിവെച്ച ചടങ്ങുകളാണ് ഇപ്പോൾ നടക്കുന്നത്. കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് കരുതുന്ന ചടങ്ങിൽ ഭാരതത്തെ പ്രതിനിധീകരിക്കാൻ എന്തുകൊണ്ട് ലഫ്റ്റനന്റ് ജനറൽ ഹസ്‌നൈനെ തിരഞ്ഞെടുത്തു എന്നത് നയതന്ത്ര ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിൽ നാല് പതിറ്റാണ്ടോളം ജമ്മു കശ്മീർ ഉൾപ്പെടെയുള്ള അതിതീവ്ര സംഘർഷ മേഖലകളിൽ മികച്ച സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ. ശ്രീനഗർ ആസ്ഥാനമായുള്ള സൈന്യത്തിന്റെ തന്ത്രപ്രധാനമായ 15-ാം കോർപ്സിന്റെ കമാൻഡറായിരുന്നു അദ്ദേഹം. കശ്മീരിലെ ജനങ്ങളുമായി സൈന്യത്തെ അടുപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭാരതത്തിലെ വലിയൊരു വിഭാഗം വരുന്ന ഷിയാ മുസ്ലിം സമൂഹത്തിന്റെ വികാരങ്ങളെയും ജമ്മു കശ്മീരിന്റെ പ്രാധാന്യത്തെയും അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടാൻ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ശ്രീലങ്കയിലെ സമാധാന ദൗത്യം, സിയാച്ചിൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയ്ക്ക് പുറമെ റുവാണ്ട, മൊസാംബിക് എന്നിവിടങ്ങളിലെ യുഎൻ സമാധാന ദൗത്യങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക സേവനത്തിന് ശേഷം സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കശ്മീരിന്റെ ചാൻസലർ, നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NDMA) അംഗം, പ്രധാനമന്ത്രിമാരുടെ മ്യൂസിയം കൗൺസിൽ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. പരം വിശിഷ്ട സേവാ മെഡൽ ഉൾപ്പെടെ നിരവധി ഉന്നത സൈനിക ബഹുമതികൾ നേടിയിട്ടുള്ള അദ്ദേഹം പ്രതിരോധ മേഖലയിലെ പ്രമുഖ നിരീക്ഷകൻ കൂടിയാണ്.
ഭാരത സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് പുറമെ രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കാൻ ഇറാനിലേക്ക് തിരിക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി മുൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദും പിഡിപി അധ്യക്ഷയും മുൻ കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിൽ പങ്കെടുക്കും. കശ്മീരിലെ പ്രമുഖ ഷിയാ നേതാക്കളും ടെഹ്‌റാനിലേക്ക് തിരിക്കുന്നുണ്ട്. ജൂലൈ 4 മുതൽ 9 വരെയുള്ള തീയതികളിലാണ് ഇറാനിലെ വിവിധ നഗരങ്ങളിൽ വെച്ച് വിലാപയാത്രയും ഔദ്യോഗിക ചടങ്ങുകളും നടക്കുക. അലി ഖമേനിയുടെ ജന്മസ്ഥലമായ മഷ്ഹദിലെ ഇമാം റെസാ മഖ്ബറയിലാണ് മൃതദേഹം സംസ്കരിക്കുക. ആഗോളതലത്തിൽ വലിയ രാഷ്ട്രീയ നയതന്ത്ര ചലനങ്ങൾ ഉണ്ടാക്കുന്ന ഈ ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ ഹസ്‌നൈനെപ്പോലൊരു പ്രമുഖനെ അയക്കുന്നതിലൂടെ പശ്ചിമേഷ്യൻ മേഖലയിൽ ഭാരതത്തിനുള്ള തന്ത്രപരമായ താല്പര്യങ്ങൾ വ്യക്തമാക്കുക കൂടിയാണ് സർക്കാർ ചെയ്യുന്നത്.











