ശാസ്ത്രലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഒരു അപൂർവ്വ പരിണാമ ചരിത്രത്തിന്റെ വിവരങ്ങൾ പുറത്ത്. 1871-ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ജനവാസമില്ലാത്ത, അഗ്നിപർവ്വത ദ്വീപായ ആംസ്റ്റർഡാമിൽ മനുഷ്യർ ഉപേക്ഷിച്ചുപോയ വെറും അഞ്ച് പശുക്കൾ നൂറ്റാണ്ടുകൾ കൊണ്ട് കടുത്ത പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വൻ ജനസംഖ്യയായി മാറിയ കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫ്രഞ്ച് പൗരനായ ഹുർട്ടീൻ എന്ന കർഷകൻ ദ്വീപിലെ തന്റെ കൃഷി പരാജയപ്പെട്ടതിനെ തുടർന്ന് മടങ്ങിയപ്പോൾ ഒരു കാള, രണ്ട് പശുക്കൾ, രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന അഞ്ച് കന്നുകാലികളെ അവിടെ ഉപേക്ഷിച്ചിരുന്നു. മനുഷ്യസഹായമോ കൃത്യമായ ഭക്ഷണമോ ഇല്ലാത്ത ആ വരണ്ട ദ്വീപിൽ ഇവ അധികനാൾ ജീവിക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ 130 വർഷങ്ങൾക്ക് ശേഷം ശാസ്ത്രജ്ഞർ ഈ ദ്വീപിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് രണ്ടായിരത്തോളം വരുന്ന ശക്തരായ ഒരു വലിയ പശുക്കൂട്ടത്തെയാണ്. ‘മോളിക്കുലാർ ബയോളജി ആൻഡ് എവല്യൂഷൻ’ എന്ന ശാസ്ത്ര മാസികയിലാണ് ഈ അത്ഭുതകരമായ ജനിതക അതിജീവനത്തിന്റെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാധാരണയായി ഇത്രയും കുറഞ്ഞ എണ്ണത്തിൽ നിന്ന് വംശവർദ്ധനവ് ഉണ്ടാകുമ്പോൾ ‘ഇൻബ്രീഡിങ്’ (Inbreeding) അഥവാ ഒരേ കുടുംബത്തിൽ പെട്ടവർ തമ്മിലുള്ള പ്രജനനം കാരണം ജനിതക വൈകല്യങ്ങൾ വരികയും വംശനാശം സംഭവിക്കുകയുമാണ് പതിവ്. എന്നാൽ ഈ പശുക്കളിൽ അത്തരം യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളോ വന്ധ്യതയോ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി. സാധാരണയായി ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് മാത്രം സംഭവിക്കുന്ന ജനിതക ശുദ്ധീകരണം (Purging of harmful mutations) വെറും നൂറ് വർഷം കൊണ്ട് ഈ പശുക്കൾ സ്വാഭാവികമായി നേടിയെടുത്തു. ഇവയുടെ ഡിഎൻഎ പരിശോധിച്ച ശാസ്ത്രജ്ഞർക്ക് മറ്റൊരു നിർണായക വിവരവും ലഭിച്ചു. യൂറോപ്പിലെ ജേഴ്സി പശുക്കളുടെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സെബു (Zebu) ഇനത്തിൽപ്പെട്ട പശുക്കളുടെയും ഒരു സങ്കരയിനമായിരുന്നു ഇവ. ജേഴ്സി പശുക്കളുടെ ഉയർന്ന പ്രത്യുൽപ്പാദന ശേഷിയും സെബു പശുക്കളുടെ കടുത്ത ചൂടിനെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയും ഒത്തുചേർന്നതാണ് ഇവയ്ക്ക് അഗ്നിപർവ്വത ദ്വീപിൽ അതിജീവനത്തിന് കരുത്തായത്.
കേവലം ശാരീരികമായ മാറ്റങ്ങൾ മാത്രമല്ല, ഇവയുടെ നാഡീവ്യൂഹത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. മനുഷ്യർ വളർത്തുന്ന പശുക്കളുടെ ശാന്തസ്വഭാവം വെടിഞ്ഞ്, കാട്ടു മൃഗങ്ങളെപ്പോലെ അതീവ ജാഗ്രതയുള്ളവരായി മാറാൻ ഇവയ്ക്ക് വെറും 130 വർഷങ്ങൾ മാത്രമാണ് വേണ്ടിവന്നത്. ഇവയുടെ ശരീരത്തിലെ സ്ട്രെസ്സ് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലാണ് ഈ വേഗതയേറിയ മാറ്റം ഉണ്ടായത്. എന്നാൽ ശാസ്ത്രലോകത്തിന് വലിയൊരു ജനിതക പാഠപുസ്തകമായിരുന്ന ഈ പശുക്കൾ ദ്വീപിന്റെ ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയായി മാറി. ദ്വീപിലെ അപൂർവ്വ സസ്യങ്ങൾ അമിതമായി തിന്നുതീർക്കുകയും വംശനാശഭീഷണി നേരിടുന്ന ‘ആംസ്റ്റർഡാം ആൽബട്രോസ്’ പക്ഷികളുടെ കൂട്ടുകൂടൽ കേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തതോടെ 1987 മുതൽ 2010 വരെയുള്ള കാലയളവിൽ ഫ്രഞ്ച് സർക്കാർ ഈ പശുക്കളെ പൂർണ്ണമായും അവിടെനിന്ന് നീക്കം ചെയ്തു. ഇന്ന് ഈ അത്ഭുത ജീവികളുടെ അവശേഷിപ്പുകളായി ലബോറട്ടറികളിലെ ഡിഎൻഎ സാമ്പിളുകളും അസ്ഥികളും മാത്രമാണ് ശാസ്ത്രലോകത്തിന്റെ പക്കലുള്ളത്.












