അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭാരതം നൽകിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന കനത്ത സൈനിക-നയതന്ത്ര പ്രഹരത്തിന് മുന്നിൽ പാകിസ്താൻ പൂർണ്ണമായും തകർച്ചയിലേക്ക്. ഭീകരവാദത്തെ ഒളിച്ചുകടത്തുന്ന പാക് നിലപാടിനെതിരെ ഭാരതം സിന്ധു നദീജല കരാർ (Indus Waters Treaty) അസാധുവാക്കിയതോടെ രാജ്യം കടുത്ത വരൾച്ചയിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണ്. ഇതോടെ പതറിപ്പോയ പാകിസ്താൻ ഭാരതത്തെ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദത്തിലാക്കാൻ തങ്ങളുടെ അച്ചുതണ്ട് പങ്കാളിയായ ചൈനയെ ഈ തർക്കത്തിലേക്ക് വലിച്ചിഴച്ച് പുതിയ കുതന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ഭാരതത്തിനും പാകിസ്താനും മാത്രമല്ല അവകാശപ്പെട്ടതെന്നും അതിൽ ചൈനയ്ക്കും വലിയ പങ്കുണ്ടെന്നുമാണ് പാകിസ്താന്റെ പുതിയ വാദം.
കഴിഞ്ഞ വർഷം പഹൽഗാമിൽ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിന് പിന്നാലെയാണ് ഭാരതം കടുത്ത നിലപാടിലേക്ക് നീങ്ങിയത്. പാകിസ്താനിലെ ഭീകരതാവളങ്ങളെ തകർത്ത ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് ഒപ്പം തന്നെ, “ചോരയും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെ സിന്ധു നദീജല കരാർ ഭാരതം റദ്ദാക്കിയിരുന്നു. ഭാരതത്തിന്റെ ഈ കർശന നിലപാടോടെ പാകിസ്താനിലെ കൃഷിഭൂമികൾ കരിഞ്ഞുണങ്ങുകയും രാജ്യം കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതിൽ നിന്നും രക്ഷപ്പെടാനാണ് ഇപ്പോൾ ചൈനയെ കൂട്ടുപിടിച്ച് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
ഹിമാലയൻ നദീതട വ്യവസ്ഥ പ്രകൃതിയുടെ ഒരു വലിയ അനുഗ്രഹമാണെന്നും ഇത് സിന്ധു നദി മുതൽ മെകോങ് നദി വരെ നിരവധി രാജ്യങ്ങൾക്ക് വെള്ളം നൽകുന്നുണ്ടെന്നുമാണ് പാക് വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി അവകാശപ്പെട്ടത്. പ്രധാനപ്പെട്ട പല നദികളും ചൈനയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതുകൊണ്ട് തന്നെ ചൈനയും ഇതിൽ പ്രധാന പങ്കാളിയാണെന്ന് വരുത്തിതീർക്കാനാണ് പാകിസ്താന്റെ ശ്രമം. ഇത് ഭാരതവും പാകിസ്താനും തമ്മിലുള്ള ഒരു ഉഭയകക്ഷി പ്രശ്നമല്ലെന്നും മറിച്ച് ചൈന ഉൾപ്പെടെയുള്ള ഏഷ്യൻ മേഖലയുടെ പൊതുവായ പ്രശ്നമാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ സ്ഥാപിക്കാനാണ് ഇസ്ലാമാബാദ് ഇപ്പോൾ ശ്രമിക്കുന്നത്.
എത്രയൊക്കെ നയതന്ത്ര അടവുകൾ പയറ്റിയാലും ഭീകരവാദം പൂർണ്ണമായി അവസാനിപ്പിക്കാതെ പാകിസ്താനിലേക്ക് ഇനി ഒരിറ്റ് വെള്ളം പോലും വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് ഭാരത സർക്കാർ. മുൻകാലങ്ങളിൽ ഭാരതത്തിന്റെ താല്പര്യങ്ങൾ ബലികഴിച്ച് ഒപ്പിട്ട സിന്ധു നദീജല കരാർ ഇനി അതേപടി തുടരില്ലെന്ന് ഭാരതം വ്യക്തമാക്കി കഴിഞ്ഞു. ഭീകരവാദത്തെ താലോലിക്കുന്ന പാകിസ്താന്റെ ഇരട്ടത്താപ്പിനെ അന്താരാഷ്ട്ര തലത്തിൽ തുറന്നുകാട്ടുന്നതോടൊപ്പം, ശത്രുരാജ്യത്തിന്റെ കുതന്ത്രങ്ങൾക്ക് മുന്നിൽ ഭാരതം ഒരിഞ്ചു പോലും വഴങ്ങില്ലെന്ന ശക്തമായ സന്ദേശമാണ് നവഭാരതം ലോകത്തിന് നൽകുന്നത്.









