ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ എഴുതപ്പെട്ട ഒന്നായി മാറി 2026 ജൂലൈ 4 ശനിയാഴ്ച. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ കളത്തിലിറങ്ങിയതോടെ, ഏതൊരു അന്താരാഷ്ട്ര ക്രിക്കറ്റ് ഫോർമാറ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം വൈഭവ് സൂര്യവംശി സ്വന്തമാക്കി. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിന് വേണ്ടി ട്വന്റി-20 അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഈ കൗമാരക്കാരൻ. വെറും 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ വൈഭവ് ചരിത്രത്തിലേക്ക് ബാറ്റ് വീശിയത്.
ഇന്ത്യൻ യുവതാരം തിലക് വർമ്മയിൽ നിന്നാണ് വൈഭവ് തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട അരങ്ങേറ്റ തൊപ്പി സ്വീകരിച്ചത്. “ഇത് നിനക്കും നിന്റെ കുടുംബത്തിനും അഭിമാന നിമിഷമാണ്. നിന്റെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ തൊപ്പി നീ നേടിയത്. യാതൊരു ഭയവുമില്ലാതെ, ശരിയായ മനോഭാവത്തോടെ, മുഖത്ത് പുഞ്ചിരിയോടെ നിന്റെ സ്വാഭാവിക കളി പുറത്തെടുക്കുക,” വൈഭവിന് തൊപ്പി കൈമാറിക്കൊണ്ട് തിലക് വർമ്മ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ തൊപ്പി സ്വീകരിച്ചതിന് ശേഷം താൻ ആദ്യം ചെയ്തത് മുറിയിൽ വന്ന് കൂടെയുണ്ടായിരുന്ന അച്ഛൻ സഞ്ജീവിനെ വിവരമറിയിക്കുകയായിരുന്നു എന്ന് വൈഭവ് സൂര്യവംശി ബിസിസിഐയോട് പറഞ്ഞു. “ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് ഏതൊരു ഇന്ത്യൻ ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്നമാണ്. ക്യാപ് കിട്ടിയ ഉടനെ ഞാൻ മുറിയിൽ പോയി അച്ഛനോടാണ് ആദ്യം പറഞ്ഞത്, മറ്റാരോടും പറഞ്ഞില്ല. പിന്നീട് അമ്മയെയും എന്റെ കോച്ച് റോമി സാറിനെയും വിവരമറിയിച്ചു. അച്ഛന് ഒത്തിരി സന്തോഷമായി, സമ്മർദ്ദമില്ലാതെ സ്വന്തം കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അച്ഛൻ എന്നോട് പറഞ്ഞത്,” വൈഭവ് ഓർത്തെടുത്തു.
തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് വൈഭവ് പുറത്തെടുത്തത്. നേരിട്ട 10 പന്തുകളിൽ രണ്ട് കൂറ്റൻ സിക്സറുകൾ ഉൾപ്പെടെ 14 റൺസ് നേടി കാണികളെ ആവേശത്തിലാക്കിയ ശേഷമാണ് വിൽ ജാക്സിന്റെ പന്തിൽ താരം സ്റ്റമ്പ് ഔട്ടായി മടങ്ങിയത്. വൈഭവിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം തികച്ചും വികാരഭരിതവും അഭിമാനകരവുമായ നിമിഷമാണെന്ന് താരത്തിന്റെ കുട്ടിക്കാലത്തെ കോച്ചായ മനീഷ് ഓജ പ്രതികരിച്ചു. വൈഭവിന്റെ കഠിനാധ്വാനത്തിനും ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്കും ലഭിച്ച അർഹമായ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ഐപിഎല്ലിലും അണ്ടർ-19 ലോകകപ്പിലും തന്റെ കഴിവ് തെളിയിച്ചതുപോലെ അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ കൗമാര താരത്തിന് സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.












