സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെയും രാഷ്ട്രീയ ആരോപണങ്ങളെയും പൂർണ്ണമായി തള്ളി എൻ ശേഷാദ്രിനാഥൻ രംഗത്തെത്തി. താൻ ഒരു കാലത്തും ഒരു രാഷ്ട്രീയ പാർട്ടിയുമായോ സംഘടനയുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും തികച്ചും സ്വതന്ത്രവും നീതിപൂർവ്വവുമായ പ്രവർത്തനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശേഷാദ്രിനാഥൻ തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും കോളേജ് പഠനകാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് ആകാൻ പോലും മത്സരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂർണ്ണമായും പ്രൊഫഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സിവിൽ നിയമ മേഖലയിലാണ് താൻ ഇതുവരെ ജീവിച്ചതെന്നും വിവാദപരമായ യാതൊരു സോഷ്യൽ മീഡിയ പോസ്റ്റുകളും താൻ പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസ് നേതാവ് പി എം നിയാസുമായി തനിക്ക് ദീർഘകാലത്തെ അടുത്ത സൗഹൃദമുണ്ടെന്ന കാര്യവും അദ്ദേഹം തുറന്നുപറഞ്ഞു.
ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ വലിയ രീതിയിലുള്ള അഭിപ്രായ ഭിന്നതകളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസും കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസുമാണ് ആദ്യം രംഗത്തെത്തിയത്. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും ഈ തീരുമാനം കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്നും പി എം നിയാസ് പരസ്യമായി പ്രതികരിച്ചിരുന്നു.
എന്നാൽ രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നതിനിടയിലും ശേഷാദ്രിനാഥന്റെ നിയമനത്തിന് ഗവർണർ അംഗീകാരം നൽകുകയും ഔദ്യോഗിക നിയമന ഉത്തരവിൽ ഒപ്പിടുകയും ചെയ്യുകയായിരുന്നു. തനിക്കെതിരെ സ്വന്തം സുഹൃത്ത് ഉൾപ്പെടെയുള്ളവർ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇപ്പോൾ പദവിയിലേക്ക് പ്രവേശിക്കുന്നത്.











