കേരളത്തിന്റെ കുറ്റകൃത്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായ സുകുമാരക്കുറുപ്പ് കേസ് വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കാറിലിട്ട് ചുട്ടുകൊന്ന ശേഷം ഒളിവിൽ പോയ സുകുമാരക്കുറുപ്പിന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം. കേസ് ഫയലുകൾ പുനഃപരിശോധിച്ചുകൊണ്ട് അതീവ രഹസ്യമായ അന്വേഷണത്തിനാണ് അധികൃതർ തുടക്കമിട്ടിരിക്കുന്നത്.
കേരള പോലീസിന്റെ ലുക്കൗട്ട് നോട്ടീസ് പട്ടികയിലെ ഏറ്റവും പ്രായംകൂടിയതും പ്രധാനപ്പെട്ടതുമായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 42 വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന കുറുപ്പ് നിലവിൽ ജീവിച്ചിരിപ്പുണ്ടോ അതോ മരണപ്പെട്ടോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ദശാബ്ദങ്ങളായി യാതൊരു പുരോഗതിയുമില്ലാതെ മരവിച്ചുകിടന്ന ഈ കേസ് ഫയലുകളാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ കേസിന്റെ വിശദമായ പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുകുമാരക്കുറുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും കുടുംബാംഗങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കുറുപ്പിനെ കണ്ടെത്താൻ മുൻപ് പലതവണ അന്വേഷണങ്ങൾ നടന്നിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പുതിയ രഹസ്യ അന്വേഷണത്തിലൂടെ കേരള ചരിത്രത്തിലെ ആ വലിയ കൊലപാതക നിഗൂഢതയുടെ ചുരുളഴിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.











