കൊൽക്കത്ത : മമത ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും ആശ്വാസ വിധി. പോലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മരവിപ്പിച്ച പാർട്ടിയുടെ മൂന്ന് പ്രധാന ബാങ്ക് അക്കൗണ്ടുകൾ നിബന്ധനകളോടെ താൽക്കാലികമായി പ്രവർത്തിപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി അനുമതി നൽകി. പാർട്ടിയുടെ ദൈനംദിന ഭരണപരമായ ആവശ്യങ്ങൾക്കും നിയമപരമായ ചെലവുകൾക്കും മാത്രമായി ഫണ്ട് ഉപയോഗിക്കാമെന്ന കർശന വ്യവസ്ഥയിലാണ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ച് ഈ ആശ്വാസ ഉത്തരവ് പുറപ്പെടുവിച്ചത്. അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി കൽക്കട്ട ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി ജസ്റ്റിസ് സുബ്രത താലൂക്ദാറെ പ്രത്യേക ഓഫീസറായി കോടതി നിയമിച്ചു. സെപ്റ്റംബർ 30 വരെയായിരിക്കും ഈ പ്രത്യേക മേൽനോട്ട സംവിധാനം നിലവിലുണ്ടാകുക. കോടതി നിശ്ചയിച്ച ഈ ക്രമീകരണ പ്രകാരം, മമതാ ബാനർജി പക്ഷത്തെ രണ്ട് അംഗീകൃത ഒപ്പുകാർക്ക് ദൈനംദിന ചെലവുകൾക്കായുള്ള ചെക്കുകൾ പ്രത്യേക ഓഫീസർക്ക് മുന്നിൽ സമർപ്പിക്കാം. അദ്ദേഹം ഈ ചെക്കുകൾ പരിശോധിച്ച് ഒപ്പുവെച്ചതിന് ശേഷം മാത്രമേ ബാങ്കുകൾക്ക് പണം പിൻവലിക്കാൻ അനുമതി നൽകുകയുള്ളൂ. പ്രത്യേക ഓഫീസർക്കുള്ള പ്രതിമാസ ബഹുമതിയായ ഒന്നര ലക്ഷത്തോളം രൂപയും ഈ അക്കൗണ്ടുകളിൽ നിന്ന് തന്നെ നൽകാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകളെത്തുടർന്ന് പാർട്ടി വിട്ട വിമത എംഎൽഎ വിശ്വനാഥ് ദാസ് ബിധാനഗർ സൈബർ ക്രൈം പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂൺ മാസത്തിൽ എച്ച്ഡിഎഫ്സി ബാങ്കിലെ ഈ മൂന്ന് അക്കൗണ്ടുകൾ മരവിപ്പിച്ചത്. പാർട്ടിയുടെ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചുവെന്നും ഇവ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണമാണെന്നുമായിരുന്നു വിമത വിഭാഗത്തിന്റെ ആരോപണം. ഏകദേശം 440 കോടി രൂപ ഈ അക്കൗണ്ടുകളിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേസിൽ വാദം കേട്ട ശേഷം വിമത വിഭാഗത്തിന്റെ പരാതി പൊതുവായ ഒന്നാണെന്നും കൃത്യമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.
കോടതിയിൽ തൃണമൂൽ കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി, ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും മരവിപ്പിച്ച നടപടി പാർട്ടിയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും നിശ്ചലമാക്കിയെന്ന് വാദിച്ചു. പാർട്ടി ഓഫീസിലെ 215 ഓളം ജീവനക്കാരുടെ ശമ്പളം, സുരക്ഷാ ജീവനക്കാരുടെ വേതനം, ഓഫീസ് ആവശ്യങ്ങൾക്കുള്ള ചെലവുകൾ എന്നിവയെല്ലാം ഇതുമൂലം തടസ്സപ്പെട്ടതായി അദ്ദേഹം കോടതിയെ അറിയിച്ചു. ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെയാണ് ഇത്തരമൊരു സാഹചര്യത്തിൽ പ്രവർത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഈ പണം വകമാറ്റി ചിലവഴിക്കുന്നത് തടയാനാണ് പോലീസ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഫണ്ട് നിയമപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും സംസ്ഥാന പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. യഥാർത്ഥ തൃണമൂൽ കോൺഗ്രസ് ഏതാണെന്ന തർക്കം നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും, ബാങ്ക് അക്കൗണ്ടുകൾ താൽക്കാലികമായി പ്രവർത്തിപ്പിക്കാൻ അനുമതി നൽകുന്നത് വഴി കോടതി ഒരു വിഭാഗത്തിനും ഔദ്യോഗിക അംഗീകാരം നൽകുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസിന്റെ കൂടുതൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ബിധാനഗർ പോലീസിനോട് നിർദ്ദേശിച്ച കോടതി, കേസ് വീണ്ടും സെപ്റ്റംബർ 21-ന് പരിഗണിക്കാനായി മാറ്റി.








