സോഷ്യൽ മീഡിയയിലെ ഗ്രൂപ്പ് രൂപീകരണത്തെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂൾ വിദ്യാർഥികൾ തമ്മിലടിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം നഗരൂർ കൊടുവഴന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സ്കൂൾ സമയത്തിന് ശേഷം തെരുവിൽ പരസ്യമായി ഏറ്റുമുട്ടിയത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. പ്ലസ് വൺ വിദ്യാർഥികൾ പുതിയതായി ഇൻസ്റ്റഗ്രാം പേജ് (Instagram Page) തുടങ്ങുന്നതും വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങൾ പങ്കുവെക്കുന്നതും പ്ലസ് ടുവിലെ മുതിർന്ന വിദ്യാർഥികൾ വിലക്കിയതാണ് തർക്കങ്ങൾക്ക് ആധാരമെന്നാണ് ലഭിക്കുന്ന സൂചനകൾ.
തിങ്കളാഴ്ച സ്കൂൾ സമയം കഴിഞ്ഞയുടൻ സമീപത്തുള്ള ഒരു റബർ തോട്ടത്തിലേക്ക് വിദ്യാർഥികൾ കൂട്ടത്തോടെ എത്തുകയും തുടർന്ന് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാലുകൊണ്ട് മുറുക്കി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നതും, ഒപ്പമുണ്ടായിരുന്ന മറ്റ് കൂട്ടുകാർ ചേർന്ന് ഇവരെ പിടിച്ച് മാറ്റുന്നതും വ്യക്തമായി കാണാം. മർദനമേറ്റ കിളിമാനൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. മുതിർന്ന കുട്ടികൾ തങ്ങളുടെ അനിയനെ ക്രൂരമായി റാഗ് ചെയ്തതാണെന്നും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപിച്ച് പരിക്കേറ്റ വിദ്യാർഥിയുടെ സഹോദരൻ നഗരൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
അതേസമയം സ്കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്ന വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കിടയിൽ സമൂഹമാധ്യമങ്ങളുടെ അമിത സ്വാധീനവും അതുവഴിയുണ്ടാകുന്ന നിസ്സാര തർക്കങ്ങളും വലിയ രീതിയിലുള്ള അക്രമങ്ങളിലേക്ക് വഴിമാറുന്നതിൽ അധ്യാപകരും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നഗരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിൽ പങ്കാളികളായ മറ്റ് വിദ്യാർഥികളെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.












