പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിൽ നിന്നും ഇന്ത്യ പിന്മാറുകയും കരാർ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയിലെ ചെലവുകൾ മുഴുവൻ ഒറ്റയ്ക്ക് വഹിക്കേണ്ടി വന്ന് പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. നെതർലൻഡ്‌സിലെ ഹേഗ് ആസ്ഥാനമായുള്ള പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ നടക്കുന്ന നിയമനടപടികൾ മുടങ്ങാതിരിക്കാൻ തങ്ങളുടെ വിഹിതത്തിന് പുറമെ ഇന്ത്യ നൽകേണ്ട തുകയും കൂടി പാകിസ്താൻ തന്നെയാണ് ഇപ്പോൾ അടച്ചുതീർക്കുന്നത്. നിലവിൽ ആറ് ലക്ഷം ഡോളറിലധികം (ഏകദേശം 5 കോടിയിലധികം ഇന്ത്യൻ രൂപ) പാകിസ്താൻ ഇതിനായി മാത്രം ചിലവഴിച്ചു കഴിഞ്ഞതായും തർക്കം നീളുന്നതിനനുസരിച്ച് ഈ തുക ഇനിയും കുത്തനെ ഉയരുമെന്നുമാണ് ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളുടെ രൂപകൽപ്പന സിന്ധു നദീജല കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് പാകിസ്താൻ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരം സാങ്കേതിക തർക്കങ്ങൾ പരിഹരിക്കാൻ ഒരു ‘ന്യൂട്രൽ എക്സ്പെർട്ടിനെ’ നിയോഗിക്കുകയാണ് വേണ്ടതെന്നും, ഒരേസമയം രണ്ട് സംവിധാനങ്ങളിലൂടെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നത് കരാറിന് വിരുദ്ധമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇതുകൂടാതെ അന്താരാഷ്ട്ര കോടതിയുടെ അധികാരപരിധിയെ പൂർണ്ണമായി തള്ളിക്കളയുന്ന ഇന്ത്യ, ഈ ട്രൈബ്യൂണൽ നിയമവിരുദ്ധമായി രൂപീകരിച്ചതാണെന്നും ഇതിൽ നിന്നുള്ള ഏത് വിധിയും അസാധുവാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഒരു രാജ്യം വിട്ടുനിന്നാലും ട്രൈബ്യൂണലിന് നടപടികളുമായി മുന്നോട്ട് പോകാം എന്നതിനാലാണ് കേസ് നിലനിർത്താൻ പാകിസ്താൻ നിർബന്ധിതമായി പണമടയ്ക്കുന്നത്. അല്ലാത്തപക്ഷം ഇന്ത്യയുടെ വിഹിതം അടച്ചില്ലെങ്കിൽ കോടതി നടപടികൾ തടസ്സപ്പെടും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് ഈ അധിക ബാധ്യത വലിയൊരു തിരിച്ചടിയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) 7 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പദ്ധതിക്ക് കീഴിലാണ് രാജ്യം ഇപ്പോൾ പ്രവർത്തിക്കുന്നത്. 2026-ൽ പാക് സമ്പദ്‌വ്യവസ്ഥ 3.6 ശതമാനം വളർച്ച കൈവരിക്കുമെന്നും പണപ്പെരുപ്പം 7.2 ശതമാനമായി കുറയുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നുണ്ടെങ്കിലും, സബ്‌സിഡികൾ വെട്ടിക്കുറച്ചും നികുതി വർദ്ധിപ്പിച്ചും കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് ഇസ്‌ലാമാബാദ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ അയൽരാജ്യത്തെ കോടതി കയറ്റാൻ ശ്രമിച്ച് ഒടുവിൽ അവരുടെ വക്കീൽ ഫീസും കോടതിച്ചെലവും കൂടി സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കേണ്ടി വരുന്ന അവസ്ഥയിലാണ് പാകിസ്താൻ എത്തിനിൽക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ പൂർണ്ണമായും അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറുമായി സഹകരിക്കില്ലെന്ന കർശന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും ഈ സാമ്പത്തിക ബാധ്യത പാകിസ്താൻ തന്നെ ചുമക്കേണ്ടി വരും.








