മിഷൻ സമുദ്ര കോൺക്ലേവിനിടെയുണ്ടായ പവർകട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രതികരണത്തെ പരിഹസിച്ച് സിപിഎം നേതാവ് എം.വി. ജയരാജൻ. “ഓടുന്ന വണ്ടിയിൽ കയറി ഓടിയിട്ട് കാര്യമില്ല, വണ്ടി നിർത്തിയാലേ നമുക്ക് ഇറങ്ങാനാവൂ; വൈദ്യുതി വന്നാലല്ലേ പ്രസംഗിക്കാൻ ആവൂ” എന്ന മുഖ്യമന്ത്രിയുടെ പ്രയോഗത്തെ മുൻനിർത്തി, ‘ഓടുന്ന വണ്ടിയിലിരുന്ന് ഓടിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി’ എന്നാണ് എം.വി. ജയരാജൻ വി.ഡി. സതീശനെ വിശേഷിപ്പിച്ചത്. 2021-ൽ പ്രതിപക്ഷ നേതാവായ നാൾ മുതൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ ഓട്ടം തുടങ്ങിയ സതീശൻ, മുഖ്യമന്ത്രിയായിട്ടും അതേ ശൈലി തന്നെയാണ് തുടരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
മുൻപത്തെ ഇടതുപക്ഷ ഭരണകാലം പവർകട്ടില്ലാത്തതും, പെൻഷനും ശമ്പളവും മുടങ്ങാത്തതുമായ സുവർണ്ണ കാലഘട്ടമായിരുന്നുവെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. ഗെയിൻ പൈപ്പ് ലൈൻ, ദേശീയപാത വികസനം, പവർ ഹൈവേ തുടങ്ങിയ വൻകിട വികസന കുതിപ്പുകൾ യാഥാർത്ഥ്യമാക്കിയ എൽഡിഎഫ് സർക്കാർ പ്രളയവും നിപയും കോവിഡും പ്രതിരോധിച്ചാണ് മുന്നോട്ട് പോയത്. വയനാട് ദുരന്തത്തിന്റെ പേരിൽ ഫണ്ട് പിരിച്ച് കട്ടുമുടിച്ച കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചപ്പോൾ, എൽഡിഎഫ് ടൗൺഷിപ്പിലൂടെ ദുരിതബാധിതരെ ഹൃദയത്തോട് ചേർത്തുപിടിക്കുകയാണ് ചെയ്തത്. എന്നാൽ നിലവിലെ യുഡിഎഫ് ഭരണത്തിൽ കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ, ലയങ്ങളിൽ നിന്നും ക്യാമ്പിലെത്തിയ 149 പാവപ്പെട്ട മനുഷ്യരെ മേപ്പാടിയിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നും അടിച്ചോടിക്കുന്ന ക്രൂരതയാണ് യുഡിഎഫ് സർക്കാർ കാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീ സുരക്ഷ പെൻഷനും പ്രവാസി ക്ഷേമ പെൻഷനും മുടക്കിയ യുഡിഎഫ് സർക്കാർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായം കോൺഗ്രസ് നേതാക്കൾ വഴി രഹസ്യമായി വിതരണം ചെയ്ത് അഴിമതിക്ക് കളമൊരുക്കുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടക്കുന്ന അവസ്ഥയിലേക്ക് സർക്കാർ അധപ്പതിച്ചു. വഖഫ് ബോർഡിൽ അമുസ്‌ലിംകളെ നോമിനേറ്റ് ചെയ്യാത്തതിനെതിരെ ബിജെപി കോടതിയെ സമീപിച്ചപ്പോൾ, ബിജെപിയോടൊപ്പം ചേർന്ന് വഖഫ് ബോർഡ് നിയമനം അസാധുവാണെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന ബിജെപിയുടെ ആവശ്യത്തിനൊപ്പം യുഡിഎഫ് നിലയുറപ്പിച്ചതോടെ ഇവരുടെ പുതിയ രാഷ്ട്രീയ ഡീൽ ജനങ്ങൾക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞവർ അതിന് നടപടി സ്വീകരിച്ചതും, സംഘപരിവാറുകാരെ സർവ്വകലാശാല വിസിമാരായും സർക്കാർ അഭിഭാഷകരായും നിയമിക്കുന്നതുമായ നടപടികളാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. ഇതിനെതിരെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങിയപ്പോൾ, പണ്ട് പ്രതിപക്ഷത്തിരുന്ന് ഇടതുപക്ഷത്തിനെതിരെ പറഞ്ഞ അതേ വാക്കുകൾ ഉപയോഗിച്ചാണ് സ്വന്തം അണികളെ മുഖ്യമന്ത്രി നേരിടുന്നത്. മംഗലാപുരം യാത്ര മുതൽ വിഴിഞ്ഞം തുറമുഖത്തിന്റെ അദാനി ഓഹരികൾ വിദേശ കപ്പൽ കമ്പനിക്ക് കൈമാറിയ നടപടി വരെ യുഡിഎഫിനകത്ത് വലിയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഉമ്മൻചാണ്ടി കൊണ്ടുവന്ന കരാർ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് വി.ഡി. സതീശന്റെ അദാനി പ്രേമം. മദ്യ നികുതി കുറയ്ക്കാൻ നിയമം കൊണ്ടുവന്ന് ബക്കാർഡി മദ്യ മുതലാളിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് ഉൾപ്പെടെ യുഡിഎഫിന്റെ രാഷ്ട്രീയ-സാമ്പത്തിക ഡീലുകൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത്തരം ഒത്തുതീർപ്പുകൾ നടത്താനാണ് സതീശൻ മുഖ്യമന്ത്രി കസേരയിലിരുന്നും ഓട്ടം തുടരുന്നതെന്നും, പവർകട്ടില്ലാത്ത ഒരു നാടാക്കി കേരളത്തെ മാറ്റിയാൽ മാത്രമേ യുഡിഎഫുകാർക്ക് ഈ ഓട്ടം നിർത്താനാകൂ എന്നും ജയരാജൻ പരിഹസിച്ചു.








