ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനോട് ടീം മാനേജ്‌മെന്റ് കാട്ടുന്നത് കടുത്ത അനീതിയാണെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏത് ഫോർമാറ്റിലായാലും ടീം കോമ്പിനേഷനിൽ എന്തെങ്കിലും മാറ്റം വരുത്താൻ സെലക്ടർമാർ ആദ്യം ഒഴിവാക്കുന്നത് മുപ്പത്തൊന്നുകാരനായ കുൽദീപിനെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ലോർഡ്സിൽ നടക്കാനിരിക്കെ, ആദ്യ രണ്ട് മത്സരങ്ങളിലും കുൽദീപിന് പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരെയാണ് സ്പിന്നർമാരായി ടീം കുൽദീപിന് മുന്നേ പരിഗണിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്, ടീമിൽ നിന്ന് കുൽദീപ് തുടർച്ചയായി പുറത്താക്കപ്പെടുന്നതിനെക്കുറിച്ച് ചോപ്ര തുറന്നടിച്ചത്.
കുൽദീപിനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നാണ് തോന്നുകയെന്നും അവനോട് എന്തുകൊണ്ടാണ് നീതി പുലർത്താത്തതെന്നും ചോപ്ര ചോദിക്കുന്നു. കുൽദീപിന് അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്നും ടീം മാനേജ്‌മെന്റ് അവനോട് നന്നായല്ല പെരുമാറുന്നതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഇന്ത്യയിലായാലും വിദേശത്തായാലും, ടീമിന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തുമ്പോഴോ ബാറ്റിങ് നിര പരാജയപ്പെടുമ്പോഴോ അതിന്റെ ആദ്യ ഇരയാകുന്നത് ഈ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നറാണ്. വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ ഭാഗമാണെങ്കിലും വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് കുൽദീപ് കളിച്ചിട്ടുള്ളത്, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ. ആരെങ്കിലും അല്പം നന്നായി കളിച്ചാലോ, അല്ലെങ്കിൽ ബാറ്റ് ചെയ്യാൻ അറിയുന്ന ഓൾറൗണ്ടർമാർ വന്നാലോ ഉടൻ തന്നെ കുൽദീപിനെ മാറ്റിനിർത്തുന്ന രീതി നിർഭാഗ്യകരമാണ്.
മധ്യ ഓവറുകളിൽ കളി മന്ദഗതിയിലാകുന്ന ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്താൻ കെൽപ്പുള്ള ഒരു ബൗളറെയാണ് ഇന്ത്യക്ക് ആവശ്യം. അങ്ങനെയൊരു സാഹചര്യത്തിൽ കുൽദീപ് യാദവിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്തത് സങ്കടകരമാണെന്നും, അവനെ ഇലവനിൽ ഉൾപ്പെടുത്താൻ ഒരു ശ്രമമെങ്കിലും നടത്താത്തതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും ചോപ്ര വ്യക്തമാക്കി. രണ്ടാം ഏകദിനത്തിൽ ഹാംസ്ട്രിങ് പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പന്തെറിയാൻ സാധിക്കാതിരുന്നതിനാൽ, അദ്ദേഹം ഫിറ്റല്ലെങ്കിൽ മൂന്നാം ഏകദിനത്തിൽ കുൽദീപ് ഇലവനിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. 118 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 5.07 എന്ന മികച്ച ഇക്കോണമിയിൽ 194 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള താരമാണ് കുൽദീപ്. 2017 മാർച്ചിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം വെറും 18 ടെസ്റ്റുകൾ മാത്രമാണ് താരം കളിച്ചിട്ടുള്ളതെങ്കിലും, 22.35 എന്ന തകർപ്പൻ ശരാശരിയിൽ 79 വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ളതാണ്.












