മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചില പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ ‘തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ’ എന്ന് ആർക്കും തോന്നിപ്പോകുമെന്ന് കടുത്ത വിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി രംഗത്ത്. വി.ഡി. സതീശൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുമുള്ള ബോധ്യത്തോടെ വേണം പ്രവർത്തിക്കാനെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട പരമമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിൽ ഭാഗികമായെങ്കിലും സത്യമുണ്ടാകണമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ കവലയോഗങ്ങളിൽ നടത്തുന്ന പ്രസംഗങ്ങളിലെ അബദ്ധം പോലെയല്ല ഇത്, ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിൽ ഒന്നിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയതെന്നും അതുകൊണ്ടുതന്നെയാണ് ആ വ്യവസായ ഗ്രൂപ്പിന് പരസ്യമായി വിശദീകരണം നൽകേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒടുവിൽ അത് കപ്പലല്ല ബോട്ടാണെന്നും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വന്ന നിക്ഷേപമാണെന്നുമുള്ള സത്യം മുൻ വ്യവസായ മന്ത്രി പി. രാജീവ് രേഖകൾ സഹിതം പുറത്തുവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശൻ സർക്കാർ രണ്ടു മാസം തികയ്ക്കുന്ന വേളയിൽ യു.ഡി.എഫ് സർക്കാരിന്റെ പ്രകടനത്തെ വിലയിരുത്താൻ നിരവധി കാര്യങ്ങളുണ്ടെന്ന് ജോൺ ബ്രിട്ടാസ് നിരീക്ഷിച്ചു. ഇത്തരം ‘തള്ളലുകൾക്ക്’ അപ്പുറം കേരളം പ്രതീക്ഷിക്കുന്ന ചിലതുണ്ടെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മുന്നണിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒരു ചെറിയ ശതമാനമെങ്കിലും നടപ്പിലാക്കാൻ തയ്യാറാകണമെന്നും ജനം ആഗ്രഹിക്കുന്നുണ്ട്. തന്നെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ പരിലാളനയിൽ വി.ഡി. സതീശൻ ഇത് മറന്നുപോകരുതെന്നും താനൊരു മുഖ്യമന്ത്രിയാണെന്ന ബോധ്യത്തോടെ വേണം വരുംദിവസങ്ങളിൽ അദ്ദേഹം പ്രവർത്തിക്കാനെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. സ്വന്തം സംഘടനയായ കെ.എസ്.യുവിന്റെ അണികളുടെ മുന്നിലെങ്കിലും താനൊരു മുഖ്യമന്ത്രിയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്ന് പരിഹസിച്ചുകൊണ്ടാണ് ജോൺ ബ്രിട്ടാസ് തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.








