തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തിലും രാജ്യത്തിന്റെ സമുദ്ര വ്യാപാര രംഗത്തും സമാനതകളില്ലാത്ത പുത്തൻ അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ എക്സിം അഥവാ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. വെറുമൊരു ട്രാൻഷിപ്‌മെന്റ് തുറമുഖം എന്ന പദവിയിൽ നിന്നും ആഗോള ചരക്കുകൾ നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്നതും തിരിച്ചും പോകുന്നതുമായ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത് പുത്തൻ ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ ചരിത്ര നേട്ടം യാഥാർത്ഥ്യമാക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. ദേശീയപാതയിലൂടെയുള്ള ചരക്ക് നീക്കത്തിന് ദേശീയപാത അതോറിറ്റി ഇതിനകം തന്നെ അനുമതി നൽകിയിട്ടുള്ളതും കഴിഞ്ഞ മാസം നടത്തിയ വിജയകരമായ കണ്ടെയ്‌നർ ട്രക്ക് ട്രയൽ റണ്ണും ഈ വലിയ മുന്നേറ്റത്തിന്റെ സുഗമമായ തുടക്കം ഉറപ്പാക്കുന്നു.
കേരള സർക്കാർ-അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിവരുടെ സംയുക്ത പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഉയർന്നുവന്ന വിഴിഞ്ഞം ഇതിനകം തന്നെ ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നായി പേരെടുത്തു കഴിഞ്ഞു. വാണിജ്യ പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടിഇയു (TEUs) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് വിജയകരമായി ആതിഥേയത്വം വഹിക്കാനും കഴിഞ്ഞതുവഴി ലോകോത്തര മാരിടൈം ഹബ്ബായി മാറാനുള്ള തന്റെ ശേഷി വിഴിഞ്ഞം അന്താരാഷ്ട്ര തലത്തിൽ തെളിയിച്ചു കഴിഞ്ഞതാണ്. സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിലൂടെ രാജ്യത്തെ ചരക്ക് ഗതാഗതച്ചെലവ് ഗണ്യമായി കുറയുകയും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. ഇത് ഇന്ത്യൻ വിപണിയിലെ കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കുമെന്നതിനൊപ്പം കേരളത്തിലേക്ക് വൻതോതിൽ പുതിയ ആഗോള നിക്ഷേപങ്ങളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി 810 കോടി രൂപ ചെലവിൽ കോട്ടുകാൽ, മാറനല്ലൂർ, അമരവിള എന്നീ പ്രദേശങ്ങളിലായി 230 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം പദ്ധതിക്ക് കൂടുതൽ വേഗത നൽകുന്നു. ഇതിനായുള്ള പ്രാഥമിക തുകയായ 283.68 കോടി രൂപ വിനിയോഗിക്കുന്നതിന് അനുമതി നൽകുകയും ബാക്കി തുക നബാർഡ് വായ്പയിലൂടെ കണ്ടെത്താൻ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ചുകൊണ്ട് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ഗേറ്റ്‌വേയായി മാറ്റാനായി 29,500 കോടി രൂപയുടെ സമഗ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതിയും സർക്കാർ അടുത്തിടെ വിഭാവനം ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ ചർച്ചകളും റെയിൽ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും ഇഴഞ്ഞു നീങ്ങുന്നുണ്ടെങ്കിലും അതൊന്നും വിഴിഞ്ഞത്തിന്റെ മുന്നേറ്റത്തെ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സമ്പൂർണ്ണ ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിങ് കമ്പനികൾക്കും ഒരേപോലെ സേവനം ലഭ്യമാക്കുന്ന പൊതു ഉപയോഗത്തിനുള്ളതുമായ തുറമുഖമായി പ്രവർത്തിക്കുന്നതോടെ ആഗോള മാരിടൈം ഭൂപടത്തിൽ ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥാനം ഒരുപോലെ അടയാളപ്പെടുത്തപ്പെടും.








