ശ്രീലങ്ക അണ്ടർ 19 ടീമിനെതിരായ അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരത്തിൽ കന്നി സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യൻ യുവതാരം മാനവ് കൃഷ്ണയെ പ്രശംസിച്ച് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് അസോസിയേഷൻ പങ്കുവെച്ച കുറിപ്പ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് സഞ്ജു യുവതാരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്. ദേശീയ അണ്ടർ 19 ടീമിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 151 പന്തിൽ നിന്ന് 6 ഫോറും 3 സിക്സറുമടക്കം 100 റൺസ് തികച്ചാണ് മാനവ് ശ്രദ്ധേയനായത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ മാനവ് നിലവിൽ കേരള അണ്ടർ 19 ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്.
സഞ്ജു സാംസണെപ്പോലെ വിക്കറ്റ് കീപ്പർ ബാറ്ററായ മാനവിനെ അദ്ദേഹത്തിന്റെ പിൻഗാമിയായാണ് മലയാളി ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നത്. ഇരുവരും തിരുവനന്തപുരം സ്വദേശികളാണെന്നതിന് പുറമെ, ഡൽഹിയിൽ ക്രിക്കറ്റ് കരിയർ ആരംഭിച്ച് പിന്നീട് 13-ാം വയസിൽ കേരളത്തിലേക്ക് എത്തിയവരാണെന്ന സമാനതയുമുണ്ട്. കഴിഞ്ഞ ആഭ്യന്തര സീസണിലെ കൂച്ച് ബിഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കും ഹൈദരാബാദിനുമെതിരെ തുടർച്ചയായി സെഞ്ചുറികൾ നേടിയ മാനവ് 592 റൺസാണ് അടിച്ചുകൂട്ടിയത്. ഈ വർഷമാദ്യം ഗോവയ്ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയിലും അരങ്ങേറ്റം കുറിച്ച താരത്തെ, ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ 2.90 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയിരുന്നു. ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് ക്യാമ്പിലും പങ്കെടുത്തിട്ടുള്ള മാനവ്, ഉണ്ണികൃഷ്ണൻ-അനിത ദമ്പതികളുടെ മകനാണ്; സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടർ 19 കളിക്കാരനാണ്.
അതേസമയം, ഇന്ത്യ-ശ്രീലങ്ക അണ്ടർ 19 ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 424 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ രാജേഷ് റായ്ചന്ദാനിയുടെ ഇരട്ട സെഞ്ചുറിയുടെയും, സാഗർ വീർകിന്റെയും, മാനവ് കൃഷ്ണയുടെയും സെഞ്ചുറി മികവിൽ 576 റൺസ് അടിച്ചുകൂട്ടി. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 6 വിക്കറ്റിന് 178 റൺസ് എന്ന നിലയിൽ നിൽക്കെ കളി അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. അരങ്ങേറ്റത്തിൽ തന്നെ പ്രതിഭ തെളിയിച്ച മാനവ് ഭാവിയിൽ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഉയർന്നു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.












