ജമ്മു കശ്മീരിൽ ഭീകരരുടെ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് (LoC) സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെയോടെയാണ് ഇന്ത്യൻ സൈന്യം ശക്തമായ വെടിയുതിർത്തത്. അതിർത്തിയോട് ചേർന്നുള്ള തർകുണ്ടി ഫോർവേഡ് മേഖലയിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നതെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഭീകരവാദികളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധം. തുടർന്ന് ഒന്നര മണിക്കൂറോളം പ്രദേശത്ത് ഇരുവിഭാഗവും തമ്മിൽ കനത്ത ചെറുആയുധങ്ങൾ ഉപയോഗിച്ചുള്ള വെടിവെപ്പ് (Small arms fire) നീണ്ടുനിന്നു.
നിയന്ത്രണരേഖയ്ക്ക് കാവൽ നിന്നിരുന്ന ഇന്ത്യൻ ജവാന്മാർ അതിർത്തി കടക്കാൻ ശ്രമിച്ച ഒരു സംഘം ആളുകളുടെ അസ്വാഭാവികമായ നീക്കം രാത്രിയോടെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു. സൈന്യം മുന്നറിയിപ്പ് നൽകുകയും ഉടൻ തന്നെ വെടിയുതിർക്കുകയും ചെയ്തു. ഇതോടെ അതിർത്തിക്ക് അപ്പുറത്തുനിന്നും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഭീകരർ പ്രത്യാക്രമണം നടത്തി. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിൽ ഭീകരരുടെ നീക്കം പാളുകയായിരുന്നു. പുലർച്ചെ വരെ നീണ്ട വെടിവെപ്പിൽ ഇന്ത്യൻ ഭാഗത്ത് ആർക്കും തന്നെ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
വെടിവെപ്പ് അവസാനിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ മുതൽ തർകുണ്ടി മേഖലയിലും പരിസര പ്രദേശങ്ങളിലും സൈന്യം വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാത്രിയിലെ വെടിവെപ്പിൽ ഭീകരർക്ക് ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും ആരെങ്കിലും വനമേഖലകളിൽ ഒളിച്ചിരിക്കുന്നുണ്ടോ എന്നും കണ്ടെത്താനാണ് ‘കോർഡൻ ആൻഡ് സെർച്ച്’ ഓപ്പറേഷൻ ഊർജ്ജിതമാക്കിയിരിക്കുന്നത്. മഞ്ഞുവീഴ്ച കുറഞ്ഞതോടെ അതിർത്തി കടന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ സാധ്യത മുന്നിൽക്കണ്ട് രജൗറി, പൂഞ്ച് മേഖലകളിൽ അതിർത്തി സുരക്ഷയും നിരീക്ഷണവും സൈന്യം കടുപ്പിച്ചിരിക്കുകയാണ്. നിലവിൽ അതിർത്തി പ്രദേശങ്ങളെല്ലാം പൂർണ്ണമായും ഇന്ത്യൻ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലാണ്.











