കൊൽക്കത്ത : പശ്ചിമ ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ നിയമലംഘനങ്ങൾക്കെതിരെ സംസ്ഥാന ഭരണകൂടം കർശന നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) ദേശീയ ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിന് നേരെ വൻ ബുൾഡോസർ നടപടി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതല-ബാരൂയിപൂർ റോഡിൽ സ്ഥിതി ചെയ്യുന്ന അഞ്ചുനില ഓഫീസ് കെട്ടിടമാണ് പൂർണ്ണമായും അനധികൃത നിർമ്മാണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്. ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ ദശാബ്ദങ്ങൾ നീണ്ട ഭരണം അവസാനിപ്പിച്ച് ബിജെപിയുടെ സുവേന്ദു അധികാരി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേകിനെതിരെയുള്ള ഈ കടുത്ത നീക്കം. യാതൊരുവിധ അംഗീകൃത ബിൽഡിംഗ് പ്ലാനും ഇല്ലാതെ, കെട്ടിട നിർമ്മാണ ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് ഈ കൂറ്റൻ ഓഫീസ് സമുച്ചയം നിർമ്മിച്ചതെന്ന് സൗത്ത് 24 പർഗാനാസ് ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അനധികൃത നിർമ്മാണത്തെക്കുറിച്ചും ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് ജൂലൈ 15-ന് ജില്ലാ ഭരണകൂടം അഭിഷേക് ബാനർജിക്കും ഇയാളുടെ നിയന്ത്രണത്തിലുള്ള ‘ലീപ്‌സ് ആൻഡ് ബൗണ്ട്സ്’ എന്ന കമ്പനിക്കും രണ്ട് തവണ അടിയന്തര നോട്ടീസ് നൽകിയിരുന്നെങ്കിലും അതിനോട് പ്രതികരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിടവുമായി ബന്ധപ്പെട്ട സാധുവായ രേഖകളോ വിശദീകരണങ്ങളോ ഹാജരാക്കാൻ പ്രതിനിധികളാരും എത്താതിരുന്ന സാഹചര്യത്തിലാണ് നിയമപരമായ നടപടികളിലേക്ക് നീങ്ങാൻ അധികൃതർ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ അടച്ചിട്ടിരുന്ന ഈ ഓഫീസ് മുൻപ് ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ടിഎംസിയുടെ പ്രധാന യോഗങ്ങൾ ചേരുന്ന കേന്ദ്രമായിരുന്നു. ശനിയാഴ്ച പുലർച്ചെ തന്നെ മൂന്ന് വലിയ ജെസിബി ബുൾഡോസറുകളുമായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടം പൊളിക്കൽ ആരംഭിക്കുകയായിരുന്നു.
നടപടി അറിഞ്ഞ് വൻതോതിൽ ജനങ്ങളും പാർട്ടി പ്രവർത്തകരും തടിച്ചുകൂടിയതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ നിലനിന്നിരുന്നു. ക്രമസമാധാന നില തകരാതിരിക്കാൻ ബംഗാൾ പോലീസിന്റെ വൻ സംഘത്തെയും കേന്ദ്ര സായുധ പോലീസ് സേനയെയും (CAPF) അംതലയിൽ വിന്യസിച്ച് പ്രദേശം പൂർണ്ണമായി സുരക്ഷാ വലയത്തിലാക്കി. മുൻകരുതലിന്റെ ഭാഗമായി അഗ്നിശമന സേനാംഗങ്ങളെയും സംഭവസ്ഥലത്ത് നിർത്തിയിരുന്നു. കെട്ടിടം തകരുന്നത് കണ്ട് സ്ഥലത്ത് തടിച്ചുകൂടിയ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ നടപടിയെ സ്വാഗതം ചെയ്തപ്പോൾ, ഇത് രാഷ്ട്രീയ പ്രേരിതമായ പ്രതികാര നടപടിയാണെന്ന ആരോപണവുമായി ടിഎംസി രംഗത്തെത്തി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച ഘടനയ്‌ക്കെതിരെ ഭരണകൂടം കൃത്യമായ നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്നും പ്രദേശത്തെ ബിജെപി എംഎൽഎ അഗ്നിശ്വർ നസ്കർ പ്രതികരിച്ചു.








