സംസ്ഥാനത്ത് എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് സർക്കാർ അറിയിച്ചു. ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നിരിക്കുകയാണ്.
ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ സാധാരണയായി ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും, അതിനാൽ ഇന്ന് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
സംസ്ഥാനത്തെ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെ എസ് ഇ ബി വിലയിരുത്തുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി യൂണിറ്റിന് 5.96 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഈ അധിക വൈദ്യുതിയും മതിയാകാതെ വരികയും പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം തുടരുകയും ചെയ്താൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്തൂ. വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗികമായി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് വൈദ്യുതി വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്.








