ഇൻസ്റ്റാഗ്രാമും യൂട്യൂബും തുറന്നാൽ കാണുന്നത് സ്വന്തം ജീവിതത്തിലെ ഓരോ നിമിഷവും ക്യാമറയ്ക്ക് മുന്നിൽ തുറന്നുവെക്കുന്ന ഇൻഫ്ലുവൻസർമാരെയാണ്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെയുള്ള കാര്യങ്ങൾ വ്ലോഗ് ചെയ്യുന്ന ഇവർക്ക് യഥാർത്ഥത്തിൽ സ്വന്തമായി ഒരു ജീവിതമുണ്ടോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശക്തമാവുകയാണ്. വെറും ‘വ്യൂസ്’ (Views) മാത്രം ലക്ഷ്യമിട്ട്, ലൈക്കുകൾക്ക് വേണ്ടിയുള്ള കടുത്ത സമ്മർദ്ദത്തിന് അടിപ്പെട്ടാണ് പലരും സ്വന്തം സ്വകാര്യത തെരുവിൽ വിൽക്കുന്നതെന്ന വിമർശനം വ്യാപകമാണ്. ഒരു മഴക്കാല രാത്രിയിൽ ഉണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണം, മുറിയിൽ മെഴുകുതിരി വെളിച്ചത്തിൽ പുസ്തകം വായിച്ചിരിക്കുന്ന സ്വസ്ഥമായ നിമിഷങ്ങൾ എന്നിവയൊക്കെ ക്യാമറയിൽ പകർത്തി അപ്‌ലോഡ് ചെയ്യാൻ ഓടുന്നവരാണ് ഭൂരിഭാഗവും. ഇതൊരു പരിധി വരെ മനസ്സിലാക്കാമെങ്കിലും, അടുത്ത സുഹൃത്തുമായി യാത്ര പ്ലാൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും (Nervous Breakdown), കുടുംബത്തോടൊപ്പമുള്ള വിനോദയാത്രകളും, എന്തിനേറെ പറയുന്നു പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾ വരെ വ്ലോഗ് ചെയ്യുന്ന കാഴ്ചയാണ് ഇന്ന് കാണാനാകുന്നത്.
ഇത്തരം അതിപ്രധാനവും അങ്ങേയറ്റം വ്യക്തിപരവുമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ, ‘ഇതൊക്കെ വ്ലോഗ് ചെയ്യേണ്ട കാര്യമുണ്ടോ?’ എന്ന് പല പ്രേക്ഷകരും കമന്റ് ബോക്സുകളിൽ ചോദിക്കാറുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളെയൊന്നും വകവെക്കാതെ സന്തോഷവും സങ്കടവും ഒരുപോലെ വിപണനം ചെയ്യുകയാണ് പല ഇൻഫ്ലുവൻസർമാരും. പ്രൊപ്പോസൽ വീഡിയോകൾ, ഗർഭകാല വിശേഷങ്ങൾ, പ്രസവവും കുഞ്ഞിന്റെ ജനനവും തുടങ്ങി ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ പോലും ഇന്റർനെറ്റിലെ കാഴ്ചക്കാർക്കായി ഇവർ പങ്കുവെക്കുന്നു. ഇതിലൂടെ ലഭിക്കുന്ന റീലുകളും വ്യൂസും സ്പോൺസർഷിപ്പുകളും മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇത്തരം നിമിഷങ്ങൾ മറ്റാരുമായും പങ്കുവെക്കാതെ, സ്വന്തം ഹൃദയത്തോട് ചേർത്തുപിടിക്കാൻ ഇവർക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ ലോകം ചോദിക്കുന്നത്.
യാത്രാ വീഡിയോകളും ചിത്രങ്ങളുമാണ് ഇൻഫ്ലുവൻസർമാരുടെ പ്രധാന വരുമാന മാർഗ്ഗം. എവിടെപ്പോയി, എന്ത് കഴിച്ചു, എന്ത് അനുഭവിച്ചു എന്നൊക്കെ കൃത്യമായി റെക്കോർഡ് ചെയ്യുമ്പോൾ, ആ യാത്രകൾ അവർക്ക് യഥാർത്ഥത്തിൽ ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഉദാഹരണത്തിന്, ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിലെ ഒരു പഴയ കടയിൽ ഇരുന്ന് വളകൾ തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധ മുഴുവൻ ക്യാമറ ആംഗിളിലും ലൈറ്റിംഗിലും ചുറ്റുപാടുമുള്ള ദൃശ്യങ്ങൾ പകർത്തുന്നതിലുമാണെങ്കിൽ, ആ നിമിഷത്തിന്റെ യഥാർത്ഥ ഭംഗിയും സന്തോഷവും ആസ്വദിക്കാൻ അവർക്ക് എങ്ങനെ സാധിക്കും? ക്യാമറ കണ്ണുകളിലൂടെ മാത്രം ലോകത്തെ കാണുന്ന ഇവർ, വ്യൂസിന് പിന്നാലെയുള്ള നെട്ടോട്ടത്തിൽ സ്വന്തം ജീവിതം തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. എല്ലാ ഇൻഫ്ലുവൻസർമാരും ഒരുപോലെയല്ലെങ്കിലും, ഭൂരിഭാഗം പേരുടെയും അവസ്ഥ ഇതാണെന്നും, സോഷ്യൽ മീഡിയയിൽ കാണുന്ന ഈ തിളക്കമുള്ള ജീവിതങ്ങൾ പലതും വെറും പൊള്ളയാണെന്നുമാണ് മനശാസ്ത്രവിദഗ്ദ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.









