ഡൽഹി ജന്തർ മന്തറിൽ 20 ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചു വരികയായിരുന്ന കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി എൻഡിഎ നേതാക്കൾ രംഗത്ത്. സോനം വാങ്ചുക്കിനോട് രാഹുൽ ഗാന്ധിക്ക് യഥാർത്ഥത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ കാണാനായി തന്റെ വിദേശ പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയെത്താമായിരുന്നു എന്ന് എൻഡിഎ നേതാക്കൾ പരിഹസിച്ചു.
കേന്ദ്രത്തിന്റേത് കള്ളത്തരവും അക്രമവുമാണെന്ന രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഭരണകക്ഷി നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധിക്ക് വംശീയ രാഷ്ട്രീയത്തിലാണ് വിശ്വാസമെന്നും നെഹ്റു കുടുംബത്തിന് പുറത്തുള്ള ആരും ഇന്ത്യ ഭരിക്കരുതെന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരു ചായക്കച്ചവടക്കാരൻ എങ്ങനെ പ്രധാനമന്ത്രിയായി തുടരുന്നു എന്നതാണ് രാഹുലിന്റെ യഥാർത്ഥ വേദനയെന്നും വിദേശ പര്യടനങ്ങളിൽ രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.
സോനം വാങ്ചുക് ജന്തർ മന്തറിൽ നിരാഹാരത്തിൽ ഇരിക്കുമ്പോൾ രാഹുൽ ഗാന്ധി യൂറോപ്പിലായിരുന്നുവെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ ചൂണ്ടിക്കാട്ടി. വാങ്ചുക്കിനെ കാണാൻ വിദേശയാത്ര ചുരുക്കാതിരുന്ന രാഹുൽ, തിരിച്ചെത്തിയ ശേഷം ഉത്തരാഖണ്ഡിലേക്ക് പോകുകയാണ് ചെയ്തതെന്നും ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ സർക്കാരിന് ആശങ്കയുണ്ടെന്നും ഹുസൈൻ കൂട്ടിച്ചേർത്തു. 1974-ലും ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്തും അക്രമത്തിലൂടെ അധികാരം നിലനിർത്തിയ കോൺഗ്രസാണ് ഇപ്പോൾ അഹിംസയിൽ വിശ്വസിക്കുന്നവരെ അക്രമികളെന്ന് വിളിക്കുന്നതെന്ന് ജെഡിയു എംഎൽഎ ശ്യാം രജക് വിമർശിച്ചു.








