ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം എം.എൽ.എ ജി.വി. മാർക്കണ്ഡേയനെ പോലീസ് പുലർച്ചെ അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലയിലെ വിളാത്തികുളം മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ മാർക്കണ്ഡേയനെ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ജില്ലാ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. തമിഴക വെട്രി കഴകം പാർട്ടിയുടെ ജില്ലാ ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കോവിൽപട്ടിയിലെ കൃഷ്ണൻ കോവിൽ മൈതാനത്ത് ഡി.എം.കെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെയായിരുന്നു മുഖ്യമന്ത്രി വിജയിക്കെതിരെ എം.എ.ൽ.എ കടുത്ത ഭാഷയിൽ അക്രമത്തിന് ആഹ്വാനം ചെയ്തത്. ഇനി നിയമസഭാ സമ്മേളനം ചേരുമ്പോൾ വിജയിന്റെ അസ്ഥികൾ ഒടിയുമെന്നും, തല്ലിയൊടിച്ച് തിരികെ അയക്കുമെന്നുമായിരുന്നു മാർക്കണ്ഡേയന്റെ വിവാദ പ്രസംഗം. കൂടാതെ മുൻപ് അറസ്റ്റ് ഒഴിവാക്കാനായി വിജയ് കരൂരിലേക്ക് ഒളിച്ചോടിയിരുന്നുവെന്നും എം.എൽ.എ പ്രസംഗത്തിൽ പരിഹസിച്ചു. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ മുഖ്യമന്ത്രിയുടെ ആരാധകരും ടി.വി.കെ പ്രവർത്തകരും കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതിന് ഭാരതീയ ന്യായ സൻഹിതയിലെ (ബി.എൻ.എസ്) 351(3), 352, 353(2) തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുലർച്ചെ വൻ പോലീസ് സന്നാഹത്തോടെ വിളാത്തികുളത്തെ അമ്പാൽ നഗറിലുള്ള മാർക്കണ്ഡേയന്റെ വസതിയിലെത്തിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡി.എം.കെ പ്രവർത്തകർ പോലീസിനെ തടയുകയും വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കടുത്ത മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും പ്രതിഷേധക്കാരെ ബലമായി നീക്കം ചെയ്ത ശേഷമാണ് പോലീസിന് എം.എൽ.എയുമായി പോകാനായത്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി തൂത്തുക്കുടിയിലും പരിസരപ്രദേശങ്ങളിലും കനത്ത പോലീസ് കാവലാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, തമിഴ്‌നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ഈ അറസ്റ്റോടെ കൂടുതൽ വഷളായിരിക്കുകയാണ്. ഇത് സർക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് ടി.വി.കെ സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുന്നതെന്നും ഡി.എം.കെ നേതൃത്വം ആരോപിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ ടി.വി.കെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് മാർക്കണ്ഡേയൻ സഭയിലെത്തിയത് എന്നതിനാൽ ഈ അറസ്റ്റിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. നിലവിൽ ചോദ്യം ചെയ്യലിനായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലുള്ള മാർക്കണ്ഡേയനെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.









