ഉത്തരാഖണ്ഡിന് പിന്നാലെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ലിവ് ഇൻ റിലേഷൻഷിപ്പ് എന്നിവയിൽ കടുത്ത നിയന്ത്രണങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ചരിത്രപരമായ നിയമനിർമ്മാണത്തിനാണ് മധ്യപ്രദേശിലെ ബിജെപി സർക്കാർ തുടക്കമിട്ടിരിക്കുന്നത്. പുതിയ നിയമപ്രകാരം വിവാഹിതരായ വ്യക്തികൾ മറ്റ് പങ്കാളികളുമായി ലിവ് ഇൻ റിലേഷനുകളിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാകും. ഇത് ലംഘിക്കുന്നവർക്ക് 5 വർഷം വരെ കഠിനതടവും വൻ തുക പിഴയും ഈടാക്കാനാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം, സംസ്ഥാനത്തെ ഗോത്രവർഗ്ഗ വിഭാഗങ്ങളെ (Scheduled Tribes) ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ലിവ് ഇൻ റിലേഷനുകൾക്ക് കടുത്ത നിബന്ധനകളാണ് മധ്യപ്രദേശ് സർക്കാർ മുന്നോട്ട് വെക്കുന്നത്. സംസ്ഥാനത്ത് ലിവ് ഇൻ റിലേഷനിൽ കഴിയുന്ന എല്ലാ ദമ്പതികളും ജില്ലാ രജിസ്ട്രാർക്ക് മുന്നിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. പങ്കാളികളിൽ ആരെങ്കിലും ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിലോ, നിലവിൽ വിവാഹിതരാണെങ്കിലോ അത്തരം ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കില്ല. രജിസ്റ്റർ ചെയ്യാതെ ഒരു മാസത്തിൽ കൂടുതൽ ഒരുമിച്ച് താമസിച്ചാൽ ഒരു മാസം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. ലിവ് ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ എല്ലാ സ്വത്തവകാശങ്ങളും സംരക്ഷണവും പുതിയ നിയമം ഉറപ്പുനൽകുന്നുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന നിലയും സ്ത്രീകളുടെ സുരക്ഷയും മുൻനിർത്തിയാണ് ലിവ് ഇൻ റിലേഷനുകളിൽ ഇത്രയും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വിശദീകരണം. ബില്ലിന്റെ കരട് രൂപം ഇതിനോടകം തന്നെ നിയമവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ സഭയുടെ പരിഗണനയ്ക്ക് വരും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ സാംസ്കാരിക-സാമൂഹിക മേഖലകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.












