ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ പാർട്ടി പ്രവർത്തകർ പോലീസിന്റെ ലാത്തിച്ചാർജ് നേരിടുമ്പോൾ, സമീപത്തെ മാളിലെ ബർഗർ ഔട്ട്‌ലെറ്റിലിരുന്ന് വിശ്രമിച്ച സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഔദ്യോഗിക വക്താവ് വിജേത ദാഹിയയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സമരസ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുമ്പോഴാണ് വിജേത ദാഹിയ മാളിലിരുന്ന് ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചത്. പിന്നാലെ സംഭവം വൻ വിവാദമാവുകയും പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും കടുത്ത അമർഷം ഉയരുകയും ചെയ്തതോടെയാണ് പാർട്ടി ഔദ്യോഗികമായി നടപടിയെടുത്തത്. വലിയൊരു സമരത്തെയും പ്രവർത്തകരുടെ ത്യാഗത്തെയും അധിക്ഷേപിക്കുന്നതും കടുത്ത നിഷ്കരുണവുമായ പെരുമാറ്റമാണ് വക്താവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പ്രസ്താവനയിലൂടെ സി.ജെ.പി നേതൃത്വം വ്യക്തമാക്കി.
സംഘടനയുടെ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും തീർത്തും വിരുദ്ധമായി പ്രവർത്തിച്ച വിജേത ദാഹിയയെ വക്താവ് പദവിയിൽ നിന്നും പാർട്ടിയുടെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും അടിയന്തരമായി നീക്കിയതായും സി.ജെ.പി അറിയിച്ചു. സമരസ്ഥലത്ത് കല്ലേറും അക്രമ സംഭവങ്ങളും അരങ്ങേറുമ്പോൾ നേതാക്കൾ സുഖലോലുപതയിലാണെന്ന തരത്തിൽ വിമർശനം ഉയർന്നതോടെ വിവാദ വീഡിയോയ്ക്ക് മറുപടിയുമായി വിജേത ദാഹിയ ഇൻസ്റ്റാഗ്രാമിൽ രംഗത്തെത്തി. കഴിഞ്ഞ ഒന്നര മാസമായി താൻ ഈ പ്രക്ഷോഭത്തിന് വേണ്ടി സജീവമായി പ്രവർത്തിക്കുകയാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി താൻ ഉറങ്ങിയിട്ടുപോലുമില്ലെന്നും അദ്ദേഹം ന്യായീകരിച്ചു.
വിശന്നപ്പോൾ ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റെന്നും സമരം ചെയ്യുന്നവർക്ക് ഭക്ഷണം കഴിക്കാൻ അവകാശമില്ലേ എന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ചോദിച്ചു. എന്നാൽ ബർഗറിൽ മൈദയും ട്രാാൻസ് ഫാറ്റും അടങ്ങിയിട്ടുള്ളതിനാൽ അത് കഴിക്കാതെ താൻ ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പിന്നീട് കുറിച്ചു. താൻ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അല്ലെന്നും വോട്ടുചോദിച്ച് ആരുടെയും അടുത്ത് പോയിട്ടില്ലെന്നും അതിനാൽ ആരോടും മറുപടി പറയാൻ ബാധ്യതയില്ലെന്നുമുള്ള അദ്ദേഹത്തിന്റെ മറുപടി വിവാദം കൂടുതൽ കടുപ്പിച്ചു. ഇതോടെ പ്രക്ഷോഭം നടക്കുന്ന നിർണായക ഘട്ടത്തിൽ പാർട്ടിയുടെ പ്രതിച്ഛായ രക്ഷിക്കാൻ സി.ജെ.പി നേതൃത്വം ഇയാളെ പുറത്താക്കുകയായിരുന്നു.








