തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരുവിധ ഭീഷണിയുമില്ലാത്ത നേതാക്കളുടെ പോലീസ് സുരക്ഷയും വസതികൾക്ക് മുന്നിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗാർഡ് ഡ്യൂട്ടിയും പിൻവലിക്കാൻ ആഭ്യന്തരവകുപ്പ് നീക്കമാരംഭിച്ചു. നിലവിൽ മന്ത്രിമാരല്ലാത്ത അമ്പതിലധികം രാഷ്‌ട്രീയ-സാമൂഹിക നേതാക്കൾക്കാണ് പോലീസ് കാവലും വ്യക്തിഗത സുരക്ഷയുമുള്ളത്. ഇതിൽ പലർക്കും നിലവിൽ സുരക്ഷാഭീഷണിയൊന്നുമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
സംസ്ഥാനത്ത് പോലീസ് കാവലുള്ള എല്ലാ വ്യക്തികളുടെയും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിലെ ഭീഷണിസാഹചര്യത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ രഹസ്യാന്വേഷണ വിഭാഗത്തിന് (ഇന്റലിജൻസ്) ആഭ്യന്തരവകുപ്പ് നിർദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ആന്റ് ഇന്റലിജൻസ് മേധാവികൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. വർഷങ്ങൾക്ക് മുമ്പ് എപ്പോഴെങ്കിലും നേരിട്ട ഭീഷണിയുടെ പേരിൽ സുരക്ഷ അനുവദിച്ച് കിട്ടിയ പല നേതാക്കളും നിലവിൽ ഔദ്യോഗിക പദവികൾ ഒന്നും വഹിക്കുന്നില്ലെങ്കിലും ഇപ്പോഴും ഗൺമാന്മാരെയും വസതിയിൽ കാവൽ പോലീസിനെയും കൂടെക്കൊണ്ടുനടക്കുന്നുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ.
പോലീസ് സേനയിൽ കടുത്ത ഉദ്യോഗസ്ഥ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ആഡംബര സുരക്ഷ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്റ്റേഷനുകളിൽ ക്രമസമാധാന പാലനത്തിനും കേസന്വേഷണങ്ങൾക്കും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വലയുമ്പോഴാണ് നിരവധി പോലീസുകാർ ഇത്തരം വിഐപി ഡ്യൂട്ടികളിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ച ശേഷം യഥാർത്ഥ ഭീഷണിയുള്ളവർക്ക് മാത്രം സുരക്ഷ നിലനിർത്തി ബാക്കിയുള്ളവരുടെ പോലീസ് കാവൽ പൂർണ്ണമായും പിൻവലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ക്രമസമാധാന മേഖലയിലേക്ക് കൂടുതൽ പോലീസുകാരെ ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.










