പാകിസ്താനിലെ സൈനിക മേധാവി ജനറൽ അസിം മുനീറിനും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയ പ്രമുഖ മത-രാഷ്ട്രീയ നേതാവ് മൗലാനാ ഫസ്‌ലുർ റഹ്മാനെ തളയ്ക്കാൻ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയെ (LeT) കൂട്ടുപിടിച്ച് പാക് രഹസ്യാന്വേഷണ ഏജൻസിയും സൈന്യവും. സൈന്യത്തിന് തലവേദനയായ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകരശൃംഖലയെ പാകിസ്താൻ ഭരണകൂടം ആഭ്യന്തര രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പാകിസ്താൻ ഉലമ കൗൺസിൽ ചെയർമാൻ ഹാഫിസ് താഹിർ മഹ്മൂദ് അഷ്റഫി, ലഷ്കറെ തൊയ്ബയുടെ മുതിർന്ന നേതാവും ഹാഫിസ് സയീദിന്റെ മകനുമായ ഹാഫിസ് തൽഹ സയീദുമായി മർകസ് ഖുബയിൽ വെച്ച് അടച്ചിട്ട മുറിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. സൈനിക നേതൃത്വത്തിനെതിരെ നിരന്തരം രംഗത്തുവരുന്ന ജമിയത്ത് ഉലമ-ഇ-ഇസ്ലാം (JUI-F) തലവൻ മൗലാനാ ഫസ്‌ലുർ റഹ്മാന്റെ രാഷ്ട്രീയ സ്വാധീനം നിർവീര്യമാക്കുകയായിരുന്നു ഈ രഹസ്യ ചർച്ചയുടെ പ്രധാന ലക്ഷ്യം.
സൈനിക തലവന്റെ സുരക്ഷാ നയങ്ങളെയും രാജ്യത്തെ സാമ്പത്തിക തകർച്ചയെയും പരസ്യമായി ചോദ്യം ചെയ്ത ഫസ്‌ലുർ റഹ്മാനുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം, തന്ത്രപരമായ “മൃദു സമീപനം” സ്വീകരിക്കാനാണ് യോഗത്തിൽ തീരുമാനമായത്. ഫസ്‌ലുർ റഹ്മാന്റെ മുൻകാല സേവനങ്ങളെ പ്രശംസിക്കുന്നതോടൊപ്പം തന്നെ, രാജ്യത്തെ സൈനിക സ്ഥാപനങ്ങൾക്കോ ഭരണകൂടത്തിനോ എതിരെ സംസാരിക്കരുതെന്ന കർശന മുന്നറിയിപ്പ് മറ്റ് പണ്ഡിതന്മാർ വഴി അദ്ദേഹത്തിന് നൽകാനാണ് ലഷ്കർ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്.
പര പരമ്പരാഗത രാഷ്ട്രീയ നേതാക്കളെയും പ്രതിപക്ഷത്തെയും മെരുക്കാൻ തീവ്രവാദ ഗ്രൂപ്പുകളെയും നിരോധിത സംഘടനകളെയും പാക് സൈന്യം കവചമായി ഉപയോഗിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നീക്കം. രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സ്വന്തം അധികാരം നിലനിർത്താൻ ക്രൂരമായ ഭീകരശൃംഖലകളെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് സൈന്യം തുറന്നുവിടുന്നത് പാകിസ്താൻ നേരിടുന്ന കടുത്ത രാഷ്ട്രീയ പാപ്പരത്തത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.












