പയ്യന്നൂരിൽ വീണ്ടും രാഷ്ടീയപ്പകവീട്ടൽ. പാർട്ടി വിട്ട് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ അനുകൂലിച്ച മുൻ സിപിഎം നേതാവും മുൻ ഡിവൈഎഫ്ഐ നേതാവുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ വളർത്തൽ കേന്ദ്രത്തിലെ ഷെഡിന് അജ്ഞാതസംഘം തീയിട്ടു. കണ്ടങ്കാളിയിൽ പ്രവർത്തിക്കുന്ന ഫാമിൽ ചെമ്മീൻ കൃഷിക്ക് ആവശ്യമായ വലകൾ, തീറ്റ, ടാങ്കുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഷെഡാണ് ബുധനാഴ്ച അർദ്ധരാത്രിയോടെ അക്രമികൾ കത്തിച്ചുചാമ്പലാക്കിയത്. അക്രമത്തിന് പിന്നിൽ പയ്യന്നൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ ടി.ഐ. മധുസൂദനനാണെന്ന് പുരുഷോത്തമൻ പരസ്യമായി ആരോപിച്ചു.
വ്യാഴാഴ്ച രാവിലെ ചെമ്മീനുകൾക്ക് തീറ്റ നൽകാനായി പുരുഷോത്തമൻ ഫാമിലെത്തിയപ്പോഴാണ് ഷെഡ് പൂർണ്ണമായും കത്തിയമർന്ന നിലയിൽ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കളും രാസദ്രാവകങ്ങളും ഉപയോഗിച്ചാണ് അക്രമികൾ ഷെഡ് നശിപ്പിച്ചതെന്നും, കുളത്തിലേക്ക് ഏതെങ്കിലും തരത്തിലുള്ള വിഷദ്രാവകം കലർത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. തങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള കൊലവിളിയാണ് ചില നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും പുരുഷോത്തമൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും പുരുഷോത്തമന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് വീട് ആക്രമിച്ച് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ അക്രമികൾ തീയിട്ട് നശിപ്പിക്കുകയായിരുന്നു. ആ കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സിപിഎമ്മിന്റെയും ടി.ഐ. മധുസൂദനന്റെയും പ്രകോപനപരമായ നിലപാടുകൾക്കെതിരെ കഴിഞ്ഞ ദിവസം പുരുഷോത്തമൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം ചെമ്മീൻ ഫാമിലെ ഷെഡ് ആക്രമിക്കപ്പെട്ടത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തീപിടിത്തത്തിൽ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












