സിജെപി (കോക്ക്റോച്ച് ജനതാ പാർട്ടി/CJP) പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കും ഇരട്ടത്താപ്പുകൾക്കുമെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാധവ് ശക്തമായി പ്രതികരിച്ചിരിക്കുന്നത്. ഡൽഹിയിൽ വിദ്യാർത്ഥി വിഷയങ്ങളിൽ വലിയ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയവർ, കേരളത്തിലും പഞ്ചാബിലും നടമാടുന്ന അനീതികൾക്കും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്കും നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നുവെന്ന് മാധവ് ചോദ്യമുയർത്തുന്നു.
വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥികളുടെ അവകാശ പോരാട്ടങ്ങളിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം തെരുവിലിറങ്ങുന്നവരുടെ രാഷ്ട്രീയം നിക്ഷിപ്ത താല്പര്യങ്ങൾ മുൻനിർത്തിയുള്ളതാണെന്ന് മാധവ് ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കെതിരെ സംസാരിക്കുന്നത് എന്തോ വലിയ വീരസ്യമായി കൊണ്ടാടുന്നവർ ബിജെപിയിതര സംസ്ഥാനങ്ങളിലെ വിഷയങ്ങളിൽ മനപ്പൂർവം മൗനം പാലിക്കുകയാണെന്ന് യുവനടൻ ആരോപിച്ചു. “എവിടെ നിങ്ങളുടെ രക്ഷകരും ഹീറോകളും, പഞ്ചാബിൽ നടക്കുന്നതിനെക്കുറിച്ച് എന്താണ് ആരും സംസാരിക്കാത്തത്? നിങ്ങളുടെ നിലപാടുകളിലെ രാഷ്ട്രീയമാണ് ഈ മൗനത്തിലൂടെ പുറത്തുവരുന്നത്” എന്ന് മാധവ് കുറിച്ചു.
തന്റെ തുറന്നുപറച്ചിലുകളുടെ പേരിൽ തന്നേയും കുടുംബത്തിനെയും ‘അന്ധനായ സംഘി’ എന്ന് വിളിച്ച് അധിക്ഷേപിച്ച കമ്മ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷർ’ എന്ന് നടിക്കുന്നവർക്കുമെതിരെയും കടുത്ത ഭാഷയിലാണ് മാധവ് മറുപടി നൽകിയത്. സിജെപിക്കാർ തട്ടിപ്പുകാരുടെ കൂട്ടമാണെന്നും വസ്തുതകൾ മനസ്സിലാക്കുമ്പോൾ ഇത്തരം ആളുകളുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്നും വ്യക്തമാക്കിയ താരം, അഭിജിത് ദീപ്കേ അടക്കമുള്ള പ്രമുഖരോട് വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.
കേരളത്തിലെ പിഎസ് സി (PSC) റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തന്നോട് നിരവധി പേർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ മാധവ്, ആ വിഷയത്തിന്റെ പശ്ചാത്തലം വ്യക്തമായി പഠിച്ച ശേഷം മാത്രമേ പ്രതികരിക്കൂ എന്ന നിലപാട് വ്യക്തമാക്കിയ അവതാരക രഞ്ജിനി ഹരിദാസിന്റെ സോഷ്യൽ മീഡിയ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രതിഷേധങ്ങളെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന പ്രതിപക്ഷ നിലപാടുകളെ ചോദ്യം ചെയ്യുന്ന മാധവ് സുരേഷിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.












