ന്യൂഡൽഹി : ഡൽഹിയിലെ സമരത്തിനും ചികിത്സയ്ക്കും ശേഷം ലഡാക്കിലേക്ക് മടങ്ങുന്നതിനിടെ ഇന്ത്യൻ റെയിൽവേയെയും വന്ദേ ഭാരത് എക്സ്പ്രസ് സർവീസിനെയും വാനോളം പ്രശംസിച്ച് പ്രമുഖ ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്. ഡൽഹിയിൽ നിന്ന് ജമ്മു കശ്മീരിലേക്കുള്ള വന്ദേ ഭാരതിലെ തന്റെ യാത്ര തികച്ചും മനോഹരമായ അനുഭവമായിരുന്നുവെന്നും ഇന്ത്യൻ റെയിൽവേയെക്കുറിച്ച് തനിക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. യാത്രകൾക്ക് താൻ എപ്പോഴും മുൻഗണന നൽകുന്നത് ട്രെയിനുകൾക്കാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലങ്ങളിലൊന്നായ ചെനാബ് പാലത്തിലൂടെയുള്ള യാത്ര നേരിട്ട് കാണാൻ സാധിച്ചത് തികച്ചും കൗതുകകരവും അഭിമാനം നൽകുന്നതുമായ നിമിഷമായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ എത്തിയ ശേഷം ഒരു രാത്രി അവിടെ വിശ്രമിച്ചാണ് അദ്ദേഹം ലഡാക്കിലേക്ക് യാത്ര തിരിച്ചത്.
ഇന്ത്യൻ റെയിൽവേയുടെ ഈ വൻ മുന്നേറ്റത്തെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ കേന്ദ്ര സർക്കാരിനോട് ഒരു സുപ്രധാന അഭ്യർത്ഥനയും വാങ്ചുക് മുന്നോട്ടുവെച്ചു. രാജ്യത്തെ റെയിൽവേ സംവിധാനത്തെക്കുറിച്ച് തനിക്ക് എത്രത്തോളം അഭിമാനമുണ്ടോ, അതുപോലെ തന്നെ കേന്ദ്ര സർക്കാർ രാജ്യത്തെ വിദ്യാർത്ഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമ്പോഴും അഭിമാനം തോന്നുമാറാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്ദിറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികളോ എഫ്.ഐ.ആറോ രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ നൽകിയ രേഖാമൂലമുള്ള ഉറപ്പ് പാലിക്കപ്പെടണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തെ യുവതലമുറയുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യമാക്കാൻ പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിച്ചതിനെ സ്വാഗതം ചെയ്ത വാങ്ചുക്, ഇന്ത്യയെ കൂടുതൽ കരുത്തുറ്റ രാജ്യമാക്കാൻ എല്ലാവരും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.








