പരിശോധനകളെയും സുരക്ഷാ സംവിധാനങ്ങളെയും വെട്ടിച്ച് കൊച്ചിയിലേക്ക് രാസലഹരി കടത്താൻ പെൺകുട്ടിയെ മുന്നിൽ നിർത്തി പുതിയ തന്ത്രവുമായി ഇറങ്ങിയ ലഹരിസംഘം ഒടുവിൽ എക്സൈസിന്റെ വലയിൽ. സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ വിദഗ്ധമായി സൂക്ഷിച്ച നിലയിൽ വൻതോതിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവതിയും സുഹൃത്തുമാണ് അറസ്റ്റിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി സ്വദേശി മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനിയായ സരിത (30) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തു.
എറണാകുളം സൗത്ത് ഭാഗത്തുള്ള പ്രമുഖ ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ എക്സൈസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് കടത്താൻ യുവതി ഉപയോഗിച്ച ഞെട്ടിക്കുന്ന മാർഗ്ഗത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വൻ തുകയ്ക്ക് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി. വഴിയിലെ പരിശോധനകളിൽ സംശയം തോന്നാതിരിക്കാൻ യുവതിയുടെ സ്വകാര്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ചാണ് ഇവർ ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗ്ഗം കൊച്ചിയിലെത്തിച്ചിരുന്നത്.
കഴിഞ്ഞ കുറച്ചാഴ്ചകളായി എക്സൈസ് ഷാഡോ സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു ഇരുവരും. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി ഒഴുകുന്ന പ്രധാന ശൃംഖലയിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും, ഇവർ മുൻപും ഇത്തരത്തിൽ ലഹരിക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും അറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ആഴത്തിൽ ചോദ്യം ചെയ്യും.












