പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് സാങ്കേതിക തരാറുകൾ ചൂണ്ടിക്കാട്ടി നീക്കം ചെയ്ത സംഭവത്തിൽ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റായുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ചുവരുത്തി കേന്ദ്ര സർക്കാർ. മെറ്റായുടെ ഗ്ലോബൽ പബ്ലിക് പോളിസി ഹെഡ് ജോയൽ കപ്ലാൻ, ഇൻസ്റ്റാഗ്രാം സാങ്കേതിക വിഭാഗം തലവൻ എന്നിവരോട് ഓഗസ്റ്റ് 5, 6 തീയതികളിൽ നേരിട്ടെത്തി വിശദീകരണം നൽകാനാണ് ഇലക്ട്രോണിക്സ് ആന്റ് ഐ.ടി മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. കേന്ദ്ര ഐ.ടി സെക്രട്ടറി എസ്. കൃഷ്ണനാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പരീക്ഷാ ചോർച്ചയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി ജൂലൈ 23-ന് പ്രധാനമന്ത്രി പങ്കുവെച്ച സെൽഫി വീഡിയോ ഫേസ്ബുക്ക് താത്കാലികമായി നീക്കം ചെയ്തതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. സംഭവത്തിൽ മെറ്റാ ഖേദം പ്രകടിപ്പിക്കുകയും സാങ്കേതിക തകരാർ മൂലം സംഭവിച്ച പിഴവാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നും സാങ്കേതിക തകരാറിന്റെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ രേഖാമൂലമുള്ള വിശദീകരണവും ഔദ്യോഗിക മാപ്പപേക്ഷയും വേണമെന്നും സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
കൂടാതെ, മെറ്റായുടെ അൽഗോരിതം പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചും രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ ലഭ്യതയെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും കേന്ദ്രം വിശദീകരണം തേടും. സർക്കാരിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്കും വിദ്വേഷ പോസ്റ്റുകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അമിത പ്രചാരം (Content Amplification) ലഭിക്കുന്നുവെന്ന പരാതികളും സർക്കാർ പരിശോധിക്കും. പ്രധാനമന്ത്രിയുടെ ചിത്രം കൃത്രിമമായി നിർമ്മിച്ച് ഡിജിറ്റൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഹൈദരാബാദ് സൈബർ പോലീസ് മെറ്റാ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസിനെതിരെ കഴിഞ്ഞ ദിവസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടതും എ.ഐ ദുരുപയോഗവും അടക്കമുള്ള ഗുരുതരമായ വിഷയങ്ങളിലും കേന്ദ്രം മെറ്റയോട് ഉത്തരം തേടും.











