വി.ഡി. സവർക്കറുടെ ആൻഡമാൻ ജയിൽവാസവും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നൽകിയ ദയാഹർജികളും (Mercy Petitions) കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടേറിയ സംവാദം. സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തോട് മാപ്പ് ചോദിച്ചതിനും, ആ മാപ്പപേക്ഷ സ്വീകരിച്ച് അദ്ദേഹത്തെ ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്ന് മോചിപ്പിച്ചതിനും വ്യക്തമായ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെളിവ് തരുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചാണ് ഈ തുറന്ന ബെറ്റ്. രഞ്ജിത് രവീന്ദ്രൻ എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് പോസ്റ്റ്.
മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾക്കോ ചരിത്ര പഠിതാക്കൾക്കോ ഈ വെല്ലുവിളി ഏറ്റെടുക്കാമെന്ന് വ്യക്തമാക്കുന്ന പോസ്റ്റിൽ രണ്ട് പ്രധാന നിബന്ധനകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. സവർക്കർ “ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണം” എന്ന് കൃത്യമായി അർത്ഥം വരുന്ന വരികളിൽ സെല്ലുലാർ ജയിലിൽ വെച്ച് മാപ്പെഴുതി നൽകിയതിന്റെ രേഖ ഹാജരാക്കുക, ഈ മാപ്പപേക്ഷ സ്വീകരിച്ചാണ് ബ്രിട്ടീഷ് ഭരണകൂടം സവർക്കറെ ആൻഡമാനിൽ നിന്ന് വിമുക്തനാക്കിയത് എന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖ സമർപ്പിക്കുക എന്നിവയാണ് പ്രധാന ഉപാധികൾ. ഒരു വർഷത്തെ സമയപരിധിയാണ് ഇതിനായി നൽകിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ 50 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 1911-ലാണ് സവർക്കറെ ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയക്കുന്നത്. തുടർന്ന് 1911, 1913, 1914, 1918, 1920 തുടങ്ങിയ വർഷങ്ങളിൽ അദ്ദേഹം ബ്രിട്ടീഷ് അധികാരികൾക്ക് ദയാഹർജികൾ സമർപ്പിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്. റോയൽ ആംനസ്റ്റി പ്രഖ്യാപനത്തിന്റെ ഭാഗമായി തടവുകാർക്ക് നിയമപരമായ വഴിയിലൂടെ മോചനത്തിന് അപേക്ഷിക്കാനുള്ള അവകാശം ഉപയോഗിക്കുക മാത്രമാണ് സവർക്കർ ചെയ്തതെന്നും, അത് തന്ത്രപരമായ നീക്കമായിരുന്നുവെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള പൂർണ്ണമായ വിധേയത്വം വാഗ്ദാനം ചെയ്യുന്നതായിരുന്നു ഈ അപേക്ഷകളെന്നാണ് വിമർശകരുടെ പക്ഷം.
സവർക്കറുടെ രാഷ്ട്രീയവും സ്വാതന്ത്ര്യസമരത്തിലെ പങ്കും സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും ശക്തമായ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടയിലാണ് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ ഫേസ്ബുക്ക് വെല്ലുവിളി വൈറലാകുന്നത്. രാഷ്ട്രീയ നേതാക്കളെയും ചരിത്ര അധ്യാപകരെയുമടക്കം ടാഗ് ചെയ്തുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.











