വാഷിംഗ്ടൺ : കഴിഞ്ഞ അഞ്ച് മാസമായി തുടരുന്ന വ്യോമാക്രമണങ്ങളിലും സൈനിക നടപടികളിലും വൻ നാശനഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി യു.എസിൽ നിന്ന് 300 ബില്യൺ ഡോളർ (ഏകദേശം 25 ലക്ഷം കോടിയിലധികം രൂപ) യുദ്ധ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാൻ. സ്ട്രെയിറ്റ് ഓഫ് ഹോർമുസ് നാവികപാത പൂർണ്ണമായി തുറന്നുകൊടുക്കുന്നതിന് ഉപാധിയായാണ് തങ്ങളുടെ മരവിപ്പിച്ച 100 ബില്യൺ ഡോളറിന്റെ ഫണ്ടുകൾ വിട്ടുനൽകണമെന്ന ആവശ്യത്തിനൊപ്പം ഇറാൻ ഈ ഭീമമായ തുകയും യു.എസിനോട് ചോദിച്ചത്. എന്നാൽ ഇറാന്റെ നിർദ്ദേശം തികച്ചും തള്ളിക്കളഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തങ്ങൾക്ക് ഇങ്ങോട്ട് തരാനുള്ള നഷ്ടപരിഹാരത്തിന്റെ കണക്കുകൾ നിരത്തി കടുത്ത മറുപടിയുമായി രംഗത്തെത്തി.
തങ്ങളുടെ സൈനിക നടപടികൾ മൂലം ഇറാന് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അമേരിക്ക ഒരു പൈസ പോലും നൽകില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. മറുവശത്ത്, ഇറാൻ പ്രോത്സാഹിപ്പിച്ച ഭീകരാക്രമണങ്ങളിലും റോഡ് സൈഡ് ബോംബ് സ്‌ഫോടനങ്ങളിലും കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെയും യു.എസ്.എസ് കോൾ (USS Cole) ആക്രമണത്തിലെ ഇരകളുടെയും കുടുംബങ്ങൾക്ക് ഇറാനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് ട്രംപ് തിരിച്ചടിച്ചു. കൂടാതെ, കഴിഞ്ഞ 50 വർഷത്തിനിടെ സ്വന്തം ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളിൽ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് സാധാരണക്കാരായ ഇറാനി പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്കും ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന എല്ലാ സമാധാന ചർച്ചകളിലും ഇറാനോട് തിരികെ നഷ്ടപരിഹാരം ആവശ്യപ്പെടാൻ താൻ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ഇതോടെ കൂടുതൽ രൂക്ഷമായതോടെ, പശ്ചിമേഷ്യൻ മേഖലയിലെ സമാധാന ശ്രമങ്ങളും അന്താരാഷ്ട്ര എണ്ണക്കപ്പൽ ഗതാഗതവും വീണ്ടും വലിയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇറാന്റെ വിപ്ലവ ഗാർഡുകൾ തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് ഒരു യുദ്ധക്കളമായി തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.









