സമൂഹമാധ്യമങ്ങൾ വഴി യുവതികളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ രീതിയിലുള്ള സൈബർ ഡേറ്റിംഗ് കെണിയായ ‘റെന്റ് ബോയ്ഫ്രണ്ട്’ (Rent a Boyfriend) തട്ടിപ്പിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൈബർ പോലീസും ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ വി.സി. സജ്ജനാറും. പെൺകുട്ടികളുടെയും യുവതികളുടെയും തനിമയും സ്വകാര്യതയും വാഗ്ദാനം ചെയ്ത്, കോഫി ഡേറ്റ്, സിനിമാ കാഴ്ചകൾ, ഷോപ്പിംഗ്, മറ്റ് ആഘോഷച്ചടങ്ങുകൾ എന്നിവയ്ക്ക് പണം നൽകിയാൽ ആകർഷകരായ പുരുഷന്മാരെ കൂട്ടിനായി അയച്ചുതരുമെന്ന് അവകാശപ്പെടുന്ന പരസ്യങ്ങൾക്ക് പിന്നിൽ വൻ ചതിക്കുഴിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്നത്.
മോഡലുകളുടേതിന് സമാനമായ പുരുഷന്മാരുടെ ആകർഷകമായ ചിത്രങ്ങൾ കാണിച്ചും, പ്രത്യേക ഡിസ്കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്തുമാണ് സംഘം ഇരകളെ ആകർഷിക്കുന്നത്. മണിക്കൂറുകൾ നീളുന്ന ഡേറ്റുകൾ, ഒരു ദിവസത്തെ പൂർണ്ണ സേവനം എന്നിവയ്ക്ക് വിവിധ പാക്കേജുകളും നിരക്കുകളുമാണ് ഇവർ നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായും രഹസ്യ സ്വഭാവം പുലർത്തുന്നതും പ്രൊഫഷണലുമായ സേവനമാണെന്നും യാതൊരുവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും പരസ്യങ്ങളിൽ വ്യാജമായി അവകാശപ്പെടുന്നു. എന്നാൽ, ഇത്തരത്തിൽ ഉപയോഗിക്കുന്ന ചിത്രങ്ങൾ മിക്കവയും നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് ഉണ്ടാക്കിയതോ ഇന്റർനെറ്റിൽ നിന്ന് മോഷ്ടിച്ച വ്യാജ ചിത്രങ്ങളോ ആയിരിക്കും.
തട്ടിപ്പിന്റെ ആദ്യ ഘട്ടത്തിൽ രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, വെരിഫിക്കേഷൻ ചാർജ് എന്നീ പേരുകളിൽ വൻ തുകകൾ യുവതികളിൽ നിന്ന് മുൻകൂറായി ഇവർ ഓൺലൈൻ വഴി കൈക്കലാക്കും. പണം കൈമാറി കഴിഞ്ഞാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിക്കില്ല. ചില സാഹചര്യങ്ങളിൽ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കി പിന്നീട് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യാനും പണം തട്ടാനും സംഘം മുതിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യാജ ആപ്പുകളിലും ലിങ്കുകളിലും വീഴരുതെന്നും അപരിചിതരായ വ്യക്തികൾക്ക് സാമ്പത്തിക വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ കൈമാറരുതെന്നും സംശയകരമായ പ്രൊഫൈലുകൾ കണ്ടാൽ ഉടൻ തന്നെ സൈബർ പോലീസിനെ (1930) വിവരമറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.










