പാകിസ്താൻ ഭരണകൂടത്തിനും സുരക്ഷാ സേനയ്ക്കും വൻ വെല്ലുവിളിയുയർത്തി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പോരാട്ടം കടുപ്പിക്കുന്നു. എട്ട് ദിവസത്തിനിടെ ബലൂചിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലായി 22-ഓളം ആസൂത്രിത ആക്രമണങ്ങൾ നടത്തിയെന്നും 26 പാകിസ്ഥാൻ സുരക്ഷാ സേനാംഗങ്ങളെ വധിച്ചെന്നും സംഘടന അവകാശപ്പെട്ടു. പാകിസ്താനിൽ നിന്ന് ബലൂചിസ്ഥാന് പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ തങ്ങളുടെ ആയുധമേന്തിയ പോരാട്ടം തുടരുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
കല്യാത്, സൂറാബ് എന്നിവിടങ്ങളിൽ ഐഇഡി (IED) സ്ഫോടനങ്ങളിലൂടെ മാത്രം 20 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി ബിഎൽഎ പറയുന്നു. ചാഗി, ഖാരൻ, പഞ്ച്ഗുർ, നുഷ്കി, തുർബത്, ക്വറ്റ തുടങ്ങിയ മേഖലകളിലെ പോലീസ് സ്റ്റേഷനുകളും സൈനിക ക്യാമ്പുകളും ട്രെയിൻ പാതകളും ലക്ഷ്യമിട്ടായിരുന്നു കടന്നാക്രമണം. ബിഎൽഎയ്ക്ക് നിലവിൽ ഒരു ലക്ഷത്തോളം സജീവ പോരാളികളുണ്ടെന്നും, ഗറില്ല പോരാട്ടത്തിലും തെരുവ് യുദ്ധങ്ങളിലും അതിവിദഗ്ദ്ധരായ ഇവരെല്ലാം പ്രദേശവാസികളുടെ പൂർണ്ണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ബലൂച് നേതാവ് മിർ യാർ ബലൂച് മാധ്യമങ്ങളോട് വെളിപ്പെടുത്തി. പാകിസ്ഥാൻ സൈനിക ക്യാമ്പുകൾ ആക്രമിച്ചും സൈനികരെ തടവിലാക്കിയുമാണ് അത്യാധുനിക ആയുധങ്ങൾ പിടിച്ചെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാനിൽ 2025 മുതൽ അക്രമ സംഭവങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 254 ഭീകരാക്രമണങ്ങളിലായി ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. 2026-ഓടെ ആക്രമണങ്ങളുടെ തീവ്രത ഇരട്ടിയായി. ജനുവരിയിൽ മാത്രം ക്വറ്റ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ബിഎൽഎ നടത്തിയ 12 ഏകോപിത ആക്രമണങ്ങളിൽ അമ്പതോളം ആളുകൾ കൊല്ലപ്പെടുകയും, തുടർന്ന് പാകിസ്ഥാൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 145 ബിഎൽഎ പോരാളികൾ വധിക്കപ്പെടുകയും ചെയ്തിരുന്നു. ബലൂചിസ്ഥാന്റെ 85 ശതമാനത്തിലധികം പ്രദേശങ്ങളുടെ നിയന്ത്രണം തങ്ങൾക്കാണെന്ന് അവകാശപ്പെടുന്ന ബിഎൽഎ, ‘മാ ചുക്കൈൻ ബലൂചാനി’ എന്ന ദേശീയ ഗാനവും സ്വന്തമായി പതാകയും ‘ബലൂചി ഫലൂസ്’ എന്ന കറൻസിയും പുറത്തിറക്കിയതായും പ്രഖ്യാപിച്ചിട്ടുണ്ട്.












