മുംബൈയിലെയും മഹാരാഷ്ട്രയിലെയും ഭക്ഷ്യസുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച് 51-കാരനായ ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെ. മെയ് മാസത്തിൽ മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ കമ്മീഷണറായി ചുമതലയേറ്റ ശേഷം മൂവായിരത്തിലധികം സ്ഥാപനങ്ങളിലാണ് മുണ്ടെയുടെ നേതൃത്വത്തിൽ മിന്നൽ റെയ്ഡുകൾ നടന്നത്. ശുചിത്വമില്ലായ്മയും പഴകിയ ഭക്ഷണവും കണ്ടെത്തിയതിനെ തുടർന്ന് ആഗോള ഭീമന്മാരായ ഡൊമിനോസിന്റെ നാലും പിസ്സ ഹട്ടിന്റെ ഒന്നും ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കിയ അദ്ദേഹത്തിന്റെ നടപടികൾ രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടി.
ഏറ്റവും ഒടുവിൽ പ്രാണികളുടെ സാന്നിധ്യവും പഴകിയ ഭക്ഷണവും കണ്ടെത്തിയതിനെ തുടർന്ന് ഒരു മക്ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിന്റെ പ്രവർത്തനാനുമതിയും സസ്പെൻഡ് ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യമിടുന്നുവെന്ന് കോടതിയിൽ നിന്ന് ചോദ്യമുയർന്നപ്പോൾ മണിക്കൂറുകൾക്കകം കോടതി കാന്റീനുകളിൽ പരിശോധന നടത്തി ലൈസൻസില്ലാതെ പ്രവർത്തിച്ചവ പൂട്ടിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.
ആളുകളുടെ ജീവനാണ് ഇവിടെ പ്രധാനമെന്നും നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി തുടരുമെന്നുമാണ് മുണ്ടെയുടെ ഉറച്ച നിലപാട്. 21 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ നിരന്തരം സ്ഥലംമാറ്റങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കൈക്കൂലിക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത പ്രകൃതമാണ് തുക്കാറാം മുണ്ടെയെ ജനപ്രിയനാക്കുന്നത്. റെയ്ഡുകളിൽ കണ്ടെത്തുന്ന പാറ്റകളും എലികളും നിറഞ്ഞ വൃത്തിഹീനമായ അടുക്കളകളുടെയും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെയും ചിത്രങ്ങൾ പുറത്തുവിട്ടതോടെ ഉപഭോക്താക്കൾക്കിടയിൽ വലിയ ബോധവൽക്കരണമാണ് ഉണ്ടായത്.
ഈ കർശന നടപടികൾ മൂലം തെരുവ് കച്ചവടക്കാരും ഹോട്ടലുകളും തങ്ങളുടെ ശീലങ്ങളിൽ കാര്യമായ മാറ്റം വരുത്താൻ നിർബന്ധിതരായിട്ടുണ്ട്. മുംബൈയുടെ പ്രിയപ്പെട്ട വടാപാവ് പത്രക്കടലാസിൽ പൊതിഞ്ഞു നൽകുന്നത് നിരോധിക്കുകയും, ഗുണനിലവാരമുള്ള എണ്ണയും ഹെഡ് ക്യാപും ഗ്ലൗസുകളും നിർബന്ധമാക്കുകയും ചെയ്തു.
110 വർഷം പഴക്കമുള്ള പാർസി ഡെയറി, ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകൾ, പരമ്പരാഗത ഐസ്ക്രീം പാർലറുകൾ എന്നിവയും അദ്ദേഹത്തിന്റെ പരിശോധനകളിൽ നിന്ന് ഒഴിവായില്ല. വ്യാപാര മേഖലയിൽ നിന്ന് ചില എതിർപ്പുകളും കോടതി വ്യവഹാരങ്ങളും നേരിടുന്നുണ്ടെങ്കിലും, ഉപഭോക്താക്കളുടെ ആരോഗ്യം മുൻനിർത്തിയുള്ള തുക്കാറാം മുണ്ടെയുടെ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്.








