വിദ്യാർത്ഥിനികൾക്കൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അണക്കെട്ടിലിറങ്ങി കുളിച്ച സ്കൂൾ പ്രിൻസിപ്പലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. താനഗാസി മേഖലയിലെ പടക് ഛപ്ലി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാൽ ചന്ദ് മീണയ്ക്കെതിരെയാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് കർശന നടപടിയെടുത്തത്.
ഓഗസ്റ്റ് 15-ന് സ്കൂളിലെ ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷം, നീന്തൽ പരിശീലനത്തിന്റെ പേരിൽ ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾ ഉൾപ്പെടെ നൂറ്റമ്പതിലധികം വിദ്യാർത്ഥികളെ ഇയാൾ നിബിഡ വനത്തിലൂടെ രണ്ട് കിലോമീറ്ററോളം നടത്തിച്ച് സമീപത്തെ അണക്കെട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ലൈഫ് ജാക്കറ്റുകളോ മറ്റ് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ കുട്ടികളെ വെള്ളത്തിലിറക്കാൻ അനുവദിച്ച പ്രിൻസിപ്പൽ, തുടർന്ന് വിദ്യാർത്ഥിനികൾക്കൊപ്പം വെള്ളത്തിലിറങ്ങി കുളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അണക്കെട്ടിന്റെ തീരത്തുണ്ടായിരുന്ന യുവാക്കൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ഷർട്ട് ധരിക്കാതെ പെൺകുട്ടികൾക്കൊപ്പം ഇയാൾ വെള്ളത്തിൽ നിൽക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത ജനരോഷമാണ് ഉയർന്നത്. പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായ അധാർമ്മിക പെരുമാറ്റവും വിദ്യാർത്ഥികളുടെ സുരക്ഷയിലുണ്ടായ ഗുരുതരമായ വീഴ്ചയും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ നിർദ്ദേശപ്രകാരമാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സസ്‌പെൻഷൻ കാലയളവിൽ ഇയാളുടെ ആസ്ഥാനം ബിക്കാനീറിലേക്ക് മാറ്റിയിട്ടുണ്ട്.








