പാകിസ്താൻ്റെ ആതിഥേയത്വത്തിൽ 2027-ൽ നടക്കാനിരിക്കുന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ഇസ്‌ലാമാബാദിൽ നടന്ന ദക്ഷിണേഷ്യൻ ഒളിമ്പിക് കൗൺസിൽ (SAOC) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം കായിക ലോകത്ത് ഏറെ ശ്രദ്ധേയമാണ്.
പാകിസ്താൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ആരിഫ് സെയ്ദിന്റെ അധ്യക്ഷതയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നത്. ഗെയിംസിന്റെ മത്സരക്രമങ്ങളും സംഘാടനവുമായി ബന്ധപ്പെട്ട രൂപരേഖയും യോഗം അംഗീകരിച്ചു. ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ നേരിട്ട് പങ്കെടുത്ത യോഗത്തിൽ ഇന്ത്യയുടെ പ്രതിനിധികൾ ഓൺലൈനായാണ് പങ്കെടുത്തത്.
കായികമേള വിജയകരമായി സംഘടിപ്പിക്കാൻ പാകിസ്ഥാന് ഇന്ത്യയുടെ ഭാഗത്തുനിന്ന് പിന്തുണ അറിയിച്ചതായും നിർദ്ദേശിച്ച ഷെഡ്യൂൾ അംഗീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ഇന്ത്യ ഇതുവരെ അന്തിമവും ഔദ്യോഗികവുമായ സ്ഥിരീകരണം നൽകിയിട്ടില്ല.
ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പാകിസ്താൻ ദക്ഷിണേഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. ഏകദേശം 23 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ഈ പ്രധാന കായികമേളയ്ക്ക് ഇസ്‌ലാമാബാദ്, ലാഹോർ, പെഷവാർ എന്നീ നഗരങ്ങളാണ് വേദിയാകുന്നത്. ഉദ്ഘാടന ചടങ്ങുകൾക്ക് ഇസ്‌ലാമാബാദ് വേദിയാകുമ്പോൾ, പ്രധാന മത്സരങ്ങൾക്കും സമാപന ചടങ്ങിനും ലാഹോർ സാക്ഷ്യം വഹിക്കും. അത്ലറ്റിക്സ്, നീന്തൽ, ക്രിക്കറ്റ്, ബോക്സിങ്, ഹോക്കി, ഫുട്ബോൾ തുടങ്ങി 28-ഓളം ഇനങ്ങൾ ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് കായിക ലോകം.










