ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ വിപുലീകരിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ടെഹ്‌റാൻ. അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് തങ്ങളുടെ പ്രധാന ആഗോള വ്യാപാര പങ്കാളികൾ വഴങ്ങില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘേർ ഖാലിബാഫ്, മറ്റ് രാജ്യങ്ങളുമായുള്ള വിദേശ ബന്ധങ്ങൾ പരിമിതപ്പെടുത്താൻ തക്കവണ്ണമുള്ള സാമ്പത്തിക സാഹചര്യത്തിലല്ല നിലവിൽ വാഷിംഗ്ടൺ ഉള്ളതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ ഇത്തരം പ്രഖ്യാപനങ്ങളെ ആരും മുഖവിലയ്ക്കെടുക്കില്ലെന്നും തങ്ങളുടെ വ്യാപാര പങ്കാളികൾ ഈ ഭീഷണികൾ തള്ളിക്കളഞ്ഞതായി വ്യക്തമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ വരുമാന മാർഗ്ഗങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാനും സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനും ലക്ഷ്യമിട്ട് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പുതിയ സാമ്പത്തിക ഉപരോധ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. ഇറാനുമായി സാമ്പത്തിക ഇടപാടുകൾ തുടരുന്ന രാജ്യങ്ങളെ യു.എസ് ഡോളർ അടിസ്ഥാനമാക്കിയുള്ള ആഗോള ധനകാര്യ ശൃംഖലയിൽ നിന്ന് പുറത്താക്കുമെന്ന് വാഷിംഗ്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമായും ഇറാന്റെ എണ്ണ വാങ്ങുന്ന വിദേശ കമ്പനികളെയും, പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ബാങ്കുകളെയും എക്സ്ചേഞ്ച് സ്ഥാപനങ്ങളെയുമാണ് പുതിയ ഉപരോധ നടപടികൾ ലക്ഷ്യമിടുന്നത്.
അമേരിക്ക സാമ്പത്തിക യുദ്ധം കടുപ്പിക്കുകയാണെങ്കിൽ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണക്കയറ്റുമതി പൂർണ്ണമായി തടയുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മേധാവി മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പൂർണ്ണമായി സ്തംഭിപ്പിക്കുമെന്നും, അമേരിക്കൻ സാമ്പത്തിക നടപടികളിൽ പങ്കാളികളാകുന്ന രാജ്യങ്ങളെ ശത്രുപക്ഷത്തുള്ളവരായി കണ്ട് ശക്തമായ തിരിച്ചടി നൽകുമെന്നും ടെഹ്‌റാൻ വ്യക്തമാക്കി.








